ലാലു പ്രസാദിന്റെ ആത്മകഥയുടെ പ്രകാശനവും തടയുമോ?; രാഹുൽ ഗാന്ധിക്കെതിരെ വിമർശനമുമായി വിവേക് ഒബ്രോയ്
രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവും ബീഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ആത്മകഥയുടെ പ്രകാശനവും തടയുമോ എന്ന് വിവേക് ഒബ്രോയി രാഹുൽ ഗാന്ധിയോട് ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു വിവേകിന്റെ ചോദ്യം.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ‘പിഎം നരേന്ദ്ര മോദി’ എന്ന ചിത്രത്തിന്റെ റിലീസ് തടയണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനെതിരെ ആഞ്ഞടിച്ച് ബോളിവുഡ് നടൻ വിവേക് ഒബ്രോയി. രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവും ബീഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ആത്മകഥയുടെ പ്രകാശനവും തടയുമോ എന്ന് വിവേക് ഒബ്രോയി രാഹുൽ ഗാന്ധിയോട് ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു വിവേകിന്റെ ചോദ്യം.
പിഎം നരേന്ദ്ര മോദി എന്ന ചിത്രത്തിന്റെ പ്രദർശനം മാത്രമേ തടയുകയുള്ളു. ഇത് കാപട്യമല്ലേയെന്നും വിവേക് ചോദിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബീഹാറിൽ കോൺഗ്രസും ആർജെഡിയും സഖ്യം രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് വിവേകിന്റെ പരാമർശം. പിഎം നരേന്ദ്ര മോദിയിൽ നരേന്ദ്ര മോദിയായി വേഷമിടുന്നത് വിവേക ഒബ്രോയിയാണ്. കാലിത്തീറ്റ അഴിമതി കേസിൽ ശിക്ഷ അനുഭവിക്കുന്ന ലാലു പ്രസാദിന്റെ ആത്മകഥയുടെ പ്രകാശനവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച്ച സുപ്രീം കോടതിയിൽ വാദം കേൾക്കും. 'ഫ്രം ഗോപാൽഗഞ്ച് ടു രയ്സിന', എന്ന പേരിലുള്ള ആത്മകഥ ഞായറാഴ്ച പുറത്തിറക്കും.
പിഎം നരേന്ദ്ര മോദി പുറത്തിറക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് ആരോപിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൽ രംഗത്തെത്തിയിരുന്നു. ചിത്രം സ്റ്റേ ചെയ്യണമെന്നും ലോക്സഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നത് വരെ ചിത്രം ബാന്‍ ചെയ്യണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പ്രതിപക്ഷ പാർട്ടികൾ കത്തയച്ചിരുന്നു. മോദിയുടെ രാഷ്ട്രീയ ജീവിതം ചിത്രീകരിക്കുന്ന പിഎം നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് സമയത്ത് സമ്മതിദായകരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വാദം.