മഹാസഖ്യം വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് യുപി മന്ത്രി; പിടിച്ച് പുറത്താക്കി യോഗി ആദിത്യനാഥ്
സഖ്യകക്ഷിയായ എസ്‍ബിഎസ്‍പിയുടെ നേതാവായ ഒ പി രാജ്ഭറിനെയാണ് യോഗി പുറത്താക്കിയത്. നേരത്തേ ബിജെപിക്കെതിരെ പ്രസ്താവനകൾ നടത്തി കലാപമുണ്ടാക്കിയ ശേഷം മന്ത്രിസ്ഥാനം രാജി വച്ചിരുന്നെങ്കിലും രാജ്ഭറിന്‍റെ രാജി മുഖ്യമന്ത്രി അംഗീകരിച്ചിരുന്നില്ല.
ലഖ്‍നൗ: ഉത്തർപ്രദേശിൽ മഹാസഖ്യം വൻ വിജയം നേടുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഉത്തർപ്രദേശ് മന്ത്രിയായ ഒ പി രാജ്ഭറിനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുറത്താക്കി. സഖ്യകക്ഷിയായ സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്‍ബിഎസ്‍പി) നേതാവാണ് ഒ പി രാജ്‍ഭർ. നേരത്തേ ബിജെപിക്കെതിരെ പ്രസ്താവനകൾ നടത്തി കലാപമുണ്ടാക്കിയ ശേഷം മന്ത്രിസ്ഥാനം രാജി വച്ചിരുന്നെങ്കിലും രാജ്ഭറിന്‍റെ രാജി മുഖ്യമന്ത്രി അംഗീകരിച്ചിരുന്നില്ല.
ഉത്തർപ്രദേശ് ഗവർണറോട്, മന്ത്രിയായ രാജ്‍ഭറിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് യുപി മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പട്ടികജാതി, പട്ടികവിഭാഗങ്ങളുടെയും ഭിന്നശേഷിക്കാരുടെയും വകുപ്പുകളുടെ മന്ത്രിയാണ് ഒ പി രാജ്‍ഭർ.
പാർട്ടിക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് നേരത്തേയും ഒ പി രാജ്ഭർ ബിജെപിക്കെതിരെ കലാപമുയർത്തിയിരുന്നു. അവസാനഘട്ട തെരഞ്ഞെടുപ്പുകളാകുമ്പോഴേക്ക് ഉത്തർപ്രദേശിൽ എൻഡിഎക്കെതിരെ ഒ പി രാജ്ഭർ 39 സ്ഥാനാർത്ഥികളെയാണ് നിർത്തിയത്.
തീരുമാനത്തെ ഒ പി രാജ്‍ഭർ സ്വാഗതം ചെയ്തു. ഇനിയും ബിജെപിക്കെതിരെ പോരാട്ടം തുടരുമെന്നും രാജ്ഭർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി തിരികെ അധികാരത്തിലെത്തില്ലെന്നും ഇനി ഇന്ത്യയുടെ പ്രധാനമന്ത്രി 'ദളിത് പുത്രി'യായിരിക്കുമെന്നും രാജ്ഭർ പറഞ്ഞു.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. |