ആർ എസ് എസിന്റെ 'സങ്കല്‍പ്' യാത്രക്ക് തുടക്കത്തിൽ തണുത്ത പ്രതികരണം; എത്തിയത് നൂറോളം പേർ
അതേ സമയം ഝണ്ഡേവാല ക്ഷേത്രത്തിൽ നിന്നുള്ളവരാണ് ഇപ്പോൾ റാലിയിൽ പങ്കെടുത്തതെന്നും രഥയാത്ര ഒാരോ സ്ഥലത്ത് എത്തുന്നതിനനുസരിച്ച് കൂടുതൽ പ്രവർത്തകർ ഉണ്ടാകുമെന്നും സ്വദേശി ജാഗരണ്‍ മഞ്ച് കോ കണ്‍വീനര്‍ കമല്‍ തിവാരി പറഞ്ഞു.
ദില്ലി: രാമക്ഷേത്ര നിർമ്മാണത്തിന് നിയമനിർമാണം വേണമെന്നാവശ്യപ്പെട്ട് ആർ എസ് എസ് പ്രഖ്യാപിച്ച സങ്കല്‍പ് രഥയാത്രയുടെ ഭാഗമായി നടത്തിയ പദയാത്രക്ക് തുടക്കത്തിൽ ലഭിച്ചത് തണുത്ത പ്രതികരണം. ദില്ലിയിലെ ഝണ്ഡേവാലയിൽ സംഘടിപ്പിച്ച പദയാത്രയിലാണ് നൂറോളം പേർ മാത്രം പങ്കെടുത്തത്.
അതേ സമയം ഝണ്ഡേവാല ക്ഷേത്രത്തിൽ നിന്നുള്ളവരാണ് ഇപ്പോൾ റാലിയിൽ പങ്കെടുത്തതെന്നും രഥയാത്ര ഒാരോ സ്ഥലത്ത് എത്തുന്നതിനനുസരിച്ച് കൂടുതൽ പ്രവർത്തകർ ഉണ്ടാകുമെന്നും സ്വദേശി ജാഗരണ്‍ മഞ്ച് കോ കണ്‍വീനര്‍ കമല്‍ തിവാരി പറഞ്ഞു. ഡിസംബര്‍ ഒമ്പതിന് യാത്ര അവസാനിക്കുമ്പോൾ ലക്ഷക്കണക്കിന് ആളുകൾ ഉണ്ടാകുമെന്നും കമല്‍ തിവാരി അവകാശപ്പെട്ടു.
രാമക്ഷേത്ര നിര്‍മ്മാണത്തിനായി സുപ്രീംകോടതി തീരുമാനത്തിന് കാത്തുനിൽക്കാതെ സർക്കാർ ഓര്‍ഡിനൻസ് ഇറക്കണമെന്നാണ് ആർ എസ് എസിന്റെ ആവശ്യം. ഡിസംബര്‍ 9-ന് ദില്ലിയിലെ രാംലീലാ മൈതാനിയിൽ നടക്കുന്ന അഞ്ചുലക്ഷം പേരുടെ റാലിയിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പങ്കെടുക്കും.
വി എച്ച് പിയും ശിവസേനയും അയോദ്ധ്യയിൽ കഴിഞ്ഞ ആഴ്ച ധര്‍മ്മസഭയും ആരതിയും നടത്തിയിരുന്നു. രണ്ടര ലക്ഷത്തോളം പേരാണ് വി എച്ച് പിയുടെ ധർമ്മസഭയിൽ പങ്കെടുത്തത്. രാമക്ഷേത്ര നിര്‍മ്മാണത്തിന് തടസ്സം കോണ്‍ഗ്രസാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആരോപിച്ചിരുന്നു.