ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ തടഞ്ഞു, അഞ്ച് പേര്‍ കസ്റ്റഡിയില്‍; പിന്നോട്ടില്ലെന്ന് യുവതികള്‍
ദർശനം നടത്താതെ മടങ്ങില്ലെന്ന് യുവതികൾ പൊലീസിനെ അറിയിച്ചു. യുവതികൾക്കൊപ്പമെത്തിയ പുരുഷൻമാരുമായി പൊലീസ് ചർച്ച നടത്തുന്നു
പമ്പ: ശബരിമലയിൽ ദർശനം നടത്താനെത്തിയ 2 യുവതികളെ നീലിമലയിൽ തടഞ്ഞു. കണ്ണൂർ സ്വദേശിനി രേഷ്മ നിശാന്താണ് യുവതികളിലൊരാൾ. ഷനില എന്നാണ് രണ്ടാമത്തെ യുവതിയുടെ പേര്. ദർശനം നടത്താതെ മടങ്ങില്ലെന്ന് യുവതികൾ പൊലീസിനെ അറിയിച്ചു. പ്രതിഷേധിച്ച 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതികൾക്കൊപ്പമെത്തിയ പുരുഷൻമാരുമായി പൊലീസ് ചർച്ച നടത്തുകയാണ്. 9 അംഗ സംഘത്തിനൊപ്പമാണ് ഇവരെത്തിയത്. സംഘത്തിലെ ഏഴ് പേര്‍ പുരുഷന്‍മാരാണ്.
പുലര്‍ച്ചെ നാലരയോടെയാണ് ഇവരെ നീലിമലയില്‍ തടഞ്ഞത്. സുരക്ഷ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് ശബരിമല ദര്‍ശനത്തിന് എത്തിയതെന്ന് യുവതികള്‍ വ്യക്തമാക്കി. മാലയിട്ട് വൃതംനോറ്റ് വന്നത് തിരിച്ചുപോകാനല്ലെന്ന നിലപാടിലാണ് യുവതികള്‍. ദര്‍ശനം നടത്താനായില്ലെങ്കില്‍ മാല അഴിക്കില്ലെന്നും യുവതികള്‍ പ്രതികരിച്ചു.
അതേസമയം നീലിമലയിലും പരിസരത്തും പ്രതിഷേധം ശക്തമാകുകയാണ്. ഈ സാഹചര്യത്തില്‍ മുന്നോട്ട് പോകാനാകില്ലെന്ന് പൊലീസ് യുവതികളെ അറിയിച്ചെന്നാണ് വ്യക്തമാകുന്നത്. നേരം പുലര്‍ന്നതോടെ പ്രതിഷേധക്കാര്‍ കൂടുതല്‍ സംഘടിക്കുകയാണ്.