മരുമകളെ വിവാഹം കഴിക്കാൻ മകനെ വെട്ടിനുറുക്കി; 62കാരൻ അറസ്റ്റിൽ
ഛോട്ടാസിങിന്റെ അനന്തരവനായ ഗുര്‍ചരണ്‍ സിങ് ഉറക്കമുണര്‍ന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
ലുധിയാന: മരുമകളെ വിവാഹം കഴിക്കാൻ മകനെ വെട്ടിനുറുക്കിയ അറുപത്തിരണ്ടുകാരൻ അറസ്റ്റിൽ. പഞ്ചാബിലെ ഫരീദ്‌കോട്ടിലെ ഡബ്രി ഖാന ഗ്രാമത്തിലാണ് സംഭവം. ഛോട്ടാസിങ്(62)എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മകനായ രജ്വിന്ദര്‍ സിങ്(40)ആണ് അതി ദാരുണമായി കൊല്ലപ്പെട്ടത്.
രജ്വിന്ദര്‍ സിങ് ഉറങ്ങിക്കിടക്കുമ്പോൾ ഛോട്ടാസിങ് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം ചെറുകഷണങ്ങളാക്കി. പിന്നീട് പ്ലാസ്റ്റിക് കവറിലാക്കിയ മൃതദേഹം ഓടയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഛോട്ടാസിങിന്റെ അനന്തരവനായ ഗുര്‍ചരണ്‍ സിങ് ഉറക്കമുണര്‍ന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വീടിനുള്ളില്‍ രക്തം തളം കെട്ടി നില്‍ക്കുന്നത് കണ്ട ഗുര്‍ചരണ്‍ ഉടൻ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പാണ് രജ്വിന്ദര്‍ സിങ്, ജസ്വീര്‍ കൗറിനെ വിവാഹം കഴിച്ചത്. ഇരുവർക്കും രണ്ട് കുട്ടികളുണ്ട്. അതേസമയം ജസ്വീറും പ്രതിയുമായും അടുപ്പമുണ്ടായിരുന്നുവെന്നും ഇതേ ചൊല്ലി മകനുമായി വാക്കേറ്റമുണ്ടായതായും പൊലീസ് പറഞ്ഞു. കൊലപാതകം , തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് ഛോട്ടാസിങിനെതിരെ ചുമത്തിയിരിക്കുന്നത്.