ഹിമാലയത്തില്‍ അതിതീവ്ര ഭൂകമ്പത്തിന് സാധ്യത; മുന്നറിയിപ്പുമായി ഗവേഷകർ, ഭീതിയില്‍ ഉത്തരേന്ത്യൻ സംസ്ഥാനങ്ങള്‍
ഉത്തരാഖണ്ഡ് മുതൽ നേപ്പാളിന്റെ പടിഞ്ഞാറ് ഭാഗം വരെയുള്ള ഹിമാലയൻ മേഖലയിൽ എപ്പോൾ വേണമെങ്കിലും ഭൂകമ്പമുണ്ടാകാൻ സാധ്യയുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. ഉത്തരാഖണ്ഡിൽ കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നേരിയ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു.
ബെംഗലുരു: ഹിമാലയത്തിൽ അതിതീവ്ര ഭൂകമ്പത്തിന് സാധ്യതയെന്ന മുന്നറിയിപ്പുമായി ഗവേഷകർ. ദില്ലി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് മുന്നറിയിപ്പ് . ഇത് മൂന്നാം തവണയാണ് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്. 8.5 തീവ്രതയുളള ഭൂകമ്പം ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടൽ. ബെംഗലുരുവിലെ ജവഹർലാൽ നെഹ്റു സെന്റർ ഫോർ അഡ്വാൻസ്‌ഡ് സയന്റിഫിക് റിസർച്ചിലെ ശാസ്ത്രജ്ഞരുടേതാണ് പഠനം.
ഹിമാലയത്തിൽ പതിനാലോ പതിനഞ്ചോ നൂറ്റാണ്ടിലാണ് റിക്ടർ സ്കെയിലിൽ ഇത്രയും തീവ്രതയോറിയ ഭൂചലനം ഉണ്ടായതെന്ന് ജവഹർലാൽ നെഹ്റു സെന്റർ ഫോർ അഡ്വാൻസ്‌ഡ് സയന്റിഫിക് റിസർച്ചിലെ ഭൗമശാസ്ത്രജ്ഞനായ സി പി രാജേന്ദ്രൻ പറയുന്നു. അന്ന് 600 കിലോമീറ്റർ ചുറ്റളവിലാണ് ഭൂചലനത്തിന്റെ അഘാതം ഉണ്ടായത്. ദില്ലി,ലഖ്നൗ വരെ അന്നത്തെ ഭൂകമ്പത്തിന്റെ പരിധിയിൽ ഉൾപ്പെട്ടിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഉത്തരാഖണ്ഡ് മുതൽ നേപ്പാളിന്റെ പടിഞ്ഞാറ് ഭാഗം വരെയുള്ള ഹിമാലയൻ മേഖലയിൽ എപ്പോൾ വേണമെങ്കിലും ഭൂകമ്പമുണ്ടാകാൻ സാധ്യയുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. ഉത്തരാഖണ്ഡിൽ കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നേരിയ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. 2001 ൽ റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഗുജറാത്തിൽ 13,000ഒാളം പേർ മരണപ്പെട്ടുവെന്നും 2015 ൽ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നേപ്പാളിൽ കൊല്ലപ്പെട്ടത് 9000 പേരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.