ആരോഗ്യകേന്ദ്രത്തിൽ നിന്നും പഴകിയ മരുന്ന് നൽകി; ഒൻപത് കുട്ടികൾ ആശുപത്രിയിൽ
മരുന്നുകഴിച്ചയുടനെ അസ്വസ്ഥത പ്രകടിപ്പച്ച കുട്ടികളിൽ മൂന്നുപേരെ ജില്ലാ ആശുപത്രിയിലും മറ്റുള്ളവരെ കുശാൽഗഡ് ഹെൽത്ത് സെന്ററിലും പ്രവേശിപ്പിച്ചു.
ജയ്പൂർ: സർക്കാർ പ്രാദേശിക ആരോഗ്യകേന്ദ്രത്തിൽ നിന്നും ഒൻപത് കുട്ടികൾക്ക് കാലാവധികഴിഞ്ഞ മരുന്ന് നൽകിയതായി ബന്ധുക്കളുടെ പരാതി. രാജസ്ഥാനിലെ ബൻസ്വരയിലുള്ള പാലക്കാപാര എന്ന ഗ്രാമത്തിലാണ് സംഭവം. മരുന്നുകഴിച്ചയുടനെ അസ്വസ്ഥത പ്രകടിപ്പച്ച കുട്ടികളിൽ മൂന്നുപേരെ ജില്ലാ ആശുപത്രിയിലും മറ്റുള്ളവരെ കുശാൽഗഡ് ഹെൽത്ത് സെന്ററിലും പ്രവേശിപ്പിച്ചു.
ആരോഗ്യകേന്ദ്രത്തിൽ നിന്നും തങ്ങളുടെ മക്കൾക്ക് കാലാവധികഴിഞ്ഞ മരുന്നാണ് അധികൃതർ നൽകിയതെന്നാണ് കുട്ടികളുടെ മാതാപിതാക്കളുടെ ആരോപണം. അതേ സമയം സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ആരോഗ്യവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ കുട്ടികൾക്ക് നൽകിയ മരുന്നുകൾ ശേഖരിക്കാൻ എ എൻ എം എസ് (ഓക്സിലറി നേഴ്സ് ആൻഡ് മിഡ്വൈഫ്) നും നിർദ്ദേശം നൽകിയതായി ഡെപ്യൂട്ടി ചീഫ് ഹെൽത്ത് മെഡിക്കൽ ഓഫീസർ രമേശ് ശർമ പറഞ്ഞു.
കുട്ടികളുടെ ഇപ്പോഴത്തെ ആരോഗ്യനിലയെപ്പറ്റി അന്വേഷിക്കുമെന്നും വേണ്ട സഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു. അതിനായി ശിശുരോഗവിദഗ്ധന്റെ സഹായം തേടിയതായും രമേശ് ശർമ കൂട്ടിച്ചേർത്തു