വാഹനാപകടത്തില്‍ മരിച്ച യുവാവിനെ പ്രതിയാക്കിയ എസ്ഐയ്ക്ക് കോടതിയുടെ ശാസന
- ടിപ്പർ ലോറി ഉടമയെ സംരക്ഷിക്കാൻ ആണോ പൊലീസിന്റെ ശ്രമമെന്ന് കോടതി
മലപ്പുറം: വാഹനാപകടത്തിൽ മരിച്ച യുവാവിനെ പ്രതിയാക്കിയ എസ് ഐയെ ഹൈക്കോടതി നേരിട്ട് വിളിച്ച് വരുത്തി ശാസിച്ചു. മലപ്പുറം ചങ്ങരംകുളത്ത് ടിപ്പർ ലോറി ഇടിച്ച് കാർ യാത്രക്കാരൻ മരിച്ച സംഭവത്തിലാണ് നടപടി. കേസെടുത്ത ചങ്ങരംകുളം എസ്ഐ കെപി മനേഷിനെയാണ് ഹൈക്കോടതി വിളിച്ചു വരുത്തി രൂക്ഷ ഭാഷയിൽ ശാസിച്ചത്.
ടിപ്പർ ലോറിയും കാറും കൂട്ടിയിടിക്കുമ്പോൾ എന്ത് സംഭവിക്കും എന്ന് മനസ്സിലാക്കാൻ സാമാന്യ ബോധ്യം മതി. ടിപ്പർ ലോറി ഉടമയെ സംരക്ഷിക്കാൻ ആണോ പൊലീസിന്റെ ശ്രമമെന്ന് ചോദിച്ച കോടതി മരിച്ച യുവാവിന്റെ രക്ഷിതാക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് തെളിഞ്ഞാൽ പോലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. അടുത്ത വ്യാഴാഴ്ച എസ് ഐ കെപി മനേഷ് വീണ്ടും ഹാജരാകണമെന്നും സിംഗിൾ ബഞ്ച് നിർദേശിച്ചു.