തിരുവനന്തപുരത്ത് അധ്യാപികയെ ആസിഡ് ഒഴിച്ച പ്രതി പിടിയില്‍
തിരുവനന്തപുരം:കുറ്റിച്ചലിൽ അധ്യാപികയെ ആസിഡ് ഒഴിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പരുത്തിപള്ളി സ്വദേശി ഉണ്ണി എന്ന സുധീഷ് ആണ് പിടിയിലായത്. പ്രണയാഭ്യർത്ഥന നിരസിച്ചതാണ് ആസിഡ് ഒഴിക്കാൻ കാരണമെന്ന് പ്രതി.കുറ്റിച്ചല്‍ മന്തിക്കളം തടത്തരികത്ത് വീട്ടില്‍ മോഹനന്‍ ലില്ലിക്കുട്ടി ദമ്പതികളുടെ മകള്‍ ജീന മോഹനന്‍ (23)ന് നേരയാണ് ആക്രമണം ഉണ്ടായത്.
ചൊവ്വാഴ്ച വൈകുന്നേരം ആറര മണിയോടെയാണ് സംഭവം. ശരീരമാസകലം പൊള്ളലേറ്റ ജീനയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുറ്റിച്ചല്‍ കോട്ടൂര്‍ റോഡില്‍ കരുംഭൂതത്താന്‍പാറ വളവില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. കുറ്റിച്ചിലില്‍ നിന്നും മന്തിക്കളത്തെ വീട്ടിലേയ്ക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്നു ജീന.
യുവതിക്ക് പുറകെ ബൈക്കില്‍ എത്തിയ ആള്‍ യുവതിക്ക് സമീപം ബൈക്ക് നിറുത്തി ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആസിഡ് വീണ് ഗുരുതര പരിക്കേറ്റ യുവതിയെ ഓടി കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ കുറ്റിച്ചല്‍ ക്ലിനിക്കില്‍ എത്തിച്ചു. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ അവിടെ നിന്നും മെഡിക്കല്‍ കോളേജിലെത്തിക്കുകയായിരുന്നു.
ആഡിഡ് വീണ് വസ്ത്രവും ശരീരവും ഒട്ടിപ്പിടിച്ച നിലയിലായിരുന്നു. കോട്ടും കൈ ഉറകളും ഹെല്‍മെറ്റും ധരിച്ചെത്തിയ അക്രമി യുവതി നിലവിളിച്ചതോടെ കാട്ടാക്കട റോഡ് ലക്ഷ്യമാക്കി രക്ഷപ്പെടുകയായിരുന്നു. ആര്യനാട് ലൂര്‍ദ് ഗിരിയ്ക്ക് സമീപത്തെ സ്വകാര്യ സ്‌കൂളിലെ ടീച്ചറാണ് ജിന. കുറ്റിച്ചലിന് സമീപത്ത് സ്‌കൂട്ടര്‍ വച്ചശേഷം ബസിലാണ് സ്‌കൂളില്‍ പോകുന്നത്. പതിവുപോലെ കുറ്റിച്ചലില്‍ ബസിറങ്ങറി സ്‌കൂട്ടറില്‍ പോകവെയാണ് പ്രതി ആക്രമിച്ചത്.