വയനാട്ടില്‍ വീണ്ടും ആദിവാസി ശിശുമരണം
സുമതി പ്രസവിച്ച് മണിക്കൂറുകൾക്കകം മരിച്ചു പോയ കുഞ്ഞിന് 750 ഗ്രാം മാത്രമായിരുന്നു തൂക്കം. രണ്ടാമത്തെ കുഞ്ഞ് ഗര്‍ഭാവസ്ഥയിൽ തന്നെ മരിച്ചു. രക്തം കുറവായതിനാൽ ആരോഗ്യ പ്രശ്നങ്ങളുമായി നേരത്തെ മാനന്തവാടി ജില്ലാശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയെ രണ്ടാഴ്ച്ച മുൻപ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം സുമതി ഭക്ഷണം തീരെ കഴിക്കാറില്ലായിരുന്നുവെന്ന് പറഞ്ഞ ബന്ധുക്കൾ എന്നാലിത് ഭക്ഷണ ലഭ്യതക്കുറവ് കൊണ്ടല്ലെന്ന് വ്യക്തമാക്കുന്നു. പോഷകാഹാരക്കുറവാണോ കുഞ്ഞുങ്ങളുടെ മരണകാരണമെന്ന കാര്യത്തിൽ ആശുപത്രി അധികൃതരും ഔദ്യോഗിക സ്ഥീരികരണം നൽകിയിട്ടില്ല. ആരോഗ്യനിലയിൽ പ്രശ്നങ്ങളുള്ളത് കൊണ്ട് സുമതി ഇപ്പോഴും മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. ഈ കോളനിക്ക് തൊട്ടടുത്ത് എടത്തനയിലുള്ള ആദിവാസി യുവതിയാണ് മാസങ്ങൾക്ക് മുന്പ് ആംബുലൻസിൽ പ്രസവിക്കുകയും മൂന്ന് കുഞ്ഞുങ്ങളും മരിക്കുകയും ചെയ്തത്. സമാനമായ രീതിയിൽ കഴിഞ്ഞ മൂന്നാം തീയ്യതി മീനങ്ങാടിയിൽ നിന്നുള്ള മറ്റൊരു ആദിവാസി യുവതിയെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിക്കുകയും കുഞ്ഞ് മരിക്കുകയും ചെയ്തിരുന്നു.