Asianet News MalayalamAsianet News Malayalam

തീരത്ത് ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

alert heavy wind expected fishermen
Author
First Published Dec 17, 2017, 12:23 PM IST

തിരുവനന്തപുരം: കേരള തീരത്തും ലക്ഷദ്വീപിലും മണിക്കൂറില്‍ 45 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിനിടെ, വടകര ഉള്‍ക്കടലില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ, ഓഖിയില്‍ മരിച്ചവരുടെ എണ്ണം 71 ആയി. ഓഖി ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഗോവന്‍ കടല്‍ തീരം വരെ വ്യാപിപ്പിക്കാന്‍ സാര്‍ക്കാര്‍ തീരുമാനിച്ചു. 

കേരള തീരത്ത് തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് സമുദ്ര വിവരകേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. 2.5 മുതല്‍ 2.7 മീറ്റര്‍ വരെ തിരമാലകള്‍ ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്. 18 ദിവസം ദിവസവും തെരച്ചില്‍ തുടരുന്ന സാഹചര്യത്തില്‍, സഹകരിക്കണമെന്ന് ബോട്ടുടമകളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. തെരച്ചിലിനായി 200 ബോട്ടെങ്കിലും കടലില്‍ ഇറക്കാന്‍ ബോട്ട് ഉടമകള്‍ തയ്യാറാവണമെന്ന നിര്‍ദ്ദേശം മുഖ്യമന്ത്രി മുന്നോട്ടുവെട്ടു. കൊച്ചി മുതല്‍ ഗോവന്‍ തീരം വരെ തെരച്ചില്‍ നടത്തുന്നതിനുവേണ്ടിയാണിത്. കാണാതായവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ എല്ലാവിധ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. അവസാന ആളിനേയും കണ്ടെത്തിയതിന് ശേഷമെ തിരച്ചില്‍ അവസാനിപ്പിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. മത്സ്യത്തൊഴിലാളി സംഘടനകളുമായും മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. 

ഓഖി ദുരന്തത്തില്‍ കാണാതായവരുടെ പുതിയ കണക്കുമായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് 300 പേരെയാണ് ഇനിയും കാണ്ടെത്താനുള്ളതെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. മരിച്ചവരില്‍ 40 പേരെ ഇനിയും തിരിച്ചറിയാനുണ്ടെന്നും കണക്കുകള്‍ പറയുന്നു. പൊലീസ്, ഫിഷറിസ്, ദുരന്ത നിവാരണ വകുപ്പുകള്‍ സംയുക്തമാക്കിയിറക്കിയാണ് പുതിയ കണക്ക് പുറത്ത് വിട്ടത്. തിരുവനന്തപുരത്ത് നിന്ന് 255 പേരെ കാണാതായിട്ടുണ്ട്. കൊച്ചിയില്‍ നിന്ന് 32 പേരും, കൊല്ലത്ത് നിന്ന് 13 പേരെയുമാണ് കണ്ടെത്താനുള്ളത്. 

Follow Us:
Download App:
  • android
  • ios