അങ്കമാലിയിലെ കൂട്ടക്കൊലപാതകം സ്വത്ത് തർക്കത്തെ തുടർന്നെന്ന് പ്രതി
എറണാകുളം: അങ്കമാലി മൂക്കന്നൂരിൽ മൂന്ന് പേരെ കൊല്ലപ്പെടുത്താൻ കാരണം സ്വത്ത് തർക്കമെന്ന് പ്രതി ബാബു പൊലീസിന് മൊഴി നൽകി. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് പ്രതിയുമായുള്ള തെളിവെടുപ്പ് പൊലീസ് ഇത് വരെയും നടത്തിയിട്ടില്ല. കൊല്ലപ്പെട്ട ശിവന്റെയും ഭാര്യ വത്സയുടെയും മകൾ രേഷ്മയുടെയും മൃതദേഹങ്ങൾ പോസ്റ്മാർട്ടത്തിനു ശേഷം സംസ്കരിച്ചു. സ്വത്തുതർക്കത്തെ തുടർന്നാണ് അങ്കമാലി മൂക്കനൂർ അറയ്ക്കലിൽ ബാബു സഹോദരനെയും കുടുംബത്തെയും വെട്ടിക്കൊലപ്പെടുത്തിയത്. സ്വത്തിനെ ചൊല്ലി ബാബു സഹോദരങ്ങളുമായി കലഹം പതിവായിരുന്നെന്നു നാട്ടുകാരും പറയുന്നു.
കനത്ത പോലീസ് സുരക്ഷയിൽ ഉച്ചയോടെ പ്രതി ബാബുവിനെ കസ്റ്റഡിയിലെടുത്ത ചിറങ്ങരയിലെത്തിച്ചു തെളിവെടുപ്പ് നടത്തി. ഇവിടത്തെ കുളത്തിലേക്ക് ചാടിയാണ് ഇയാൾ ആത്മഹത്യാ ശ്രമം നടത്തിയത്. കൊലപാതകത്തിനു ഉപയോഗിച്ച കത്തിയും രക്ഷപെടാൻ ഉപയോഗിച്ച ബൈക്കും ഇവിടെ നിന്നും കസ്റ്റഡിയിലെടുത്തു. പ്രതിയെ അടുത്ത ദിവസം കോടതിയിൽ ഹാജരാക്കിയ ശേഷമാകും കൊലപാതകം നടന്ന വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തുക.