Asianet News MalayalamAsianet News Malayalam

വേങ്ങരയില്‍ എ.പി വിഭാഗം സുന്നികള്‍ ഇടതു മുന്നണിയ്ക്കൊപ്പം

ap sunni group to support ldf in vengara
Author
First Published Sep 26, 2017, 10:11 PM IST

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയെ പിന്തുണയ്ക്കാന്‍ കാന്തപുരം സുന്നികളുടെ തീരുമാനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലേതുപോലെ നിലപാട് പരസ്യമാക്കില്ലെങ്കിലും ലീഗിനോടുള്ള സമീപനത്തില്‍ മാറ്റം വേണ്ടെന്നാണ് തീരുമാനം. സംഘടനാ  നിലപാട് അണികളെ വൈകാതെ അറിയിക്കുമെന്ന് കാന്തപുരം സുന്നികളുടെ രാഷ്‌ട്രീയ സംഘടനയായ കേരളാമുസ്ലീം ജമാ അത്തിന്റെ  ജനറല്‍ സെക്രട്ടറി ഇബ്രാഹിം ബുഖാരി തങ്ങള്‍ വേങ്ങരയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

രണ്ട് സുന്നി പ്രവര്‍ത്തകരുടെ കൊലപാതകത്തിന് ഉത്തരവാദികളായവരോട് മണ്ണാര്‍ക്കാട് എം.എല്‍.എ അനുകൂല നിലപാട് സ്വീകരിച്ചുവെന്നാരോപിച്ചായിരുന്നു കഴിഞ്ഞ  നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ കാന്തപുരം ലീഗിന് എതിരായ നിലപാട് സ്വീകരിച്ചത്.  കാന്തപുരം തോല്‍പിക്കണമെന്ന് നിര്‍ദ്ദേശിച്ച  മുസ്ലീലീഗിലെ എന്‍ ഷംസുദ്ദീന് പക്ഷേ പന്ത്രണ്ടായിരത്തിലധികം വോട്ട് കിട്ടിയെന്നത് ചരിത്രം. അതുകൊണ്ടു തന്നെ പിന്നീട് നടന്ന മലപ്പുറം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിലപാട് പരസ്യപ്പെടുത്തി നാണം കെടാന്‍ കാന്തപുരം തയ്യാറായില്ല. പക്ഷേ ഇടത് മുന്നണിക്ക് പിന്തുണ നല്‍കി. വേങ്ങരയിലേക്ക് വരുമ്പോള്‍ പരസ്യമായി നിലപാട് പറയില്ലെങ്കിലും സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെ കുറിച്ച് നൂറ് നാവാണ്. അണികളിലേക്കും ഈ സന്ദേശമെത്തിക്കാനാണ് നീക്കം. 

ഏറ്റവുമൊടുലിലായി ഷാര്‍ജ ഭരണാധികാരിയെ സ്വീകരിക്കുന്ന ചടങ്ങിലേക്ക് കാന്തപുരത്തിന് ക്ഷണം കിട്ടിയതും ഇടത് അനുകൂല നിലപാടിനുള്ള അംഗീകാരത്തിന്റെ സൂചനയാണ്. വേങ്ങര മണ്ഡലത്തില്‍ പതിനായിരത്തോളം വോട്ടുകളുണ്ടെന്നാണ് എ.പി സുന്നികളുടെ അവകാശ വാദം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി ഫാക്ടറാണ് വേങ്ങരയില്‍ ലീഗിന്റെ ഭൂരിപക്ഷം കൂട്ടിയതെന്നാണ് എ.പി സുന്നികളുടെ നിരീക്ഷണം. ഇത്തവണ അങ്ങനെ സംഭവിക്കില്ലെന്ന് ഇവര്‍ തറപ്പിച്ച് പറയുന്നു.  ലോക് സഭാ ഉപതെരഞ്ഞെടുപ്പ് വേളയില്‍ സുന്നി ഐക്യത്തിനായി കുഞ്ഞാലിക്കുട്ടിയടക്കമുള്ളവര്‍ ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. ഇ.കെ സുന്നികളുമായുള്ള ലീഗിന്റെ സഹകരണമാണ് എ.പി വിഭാഗത്തെ മാറി നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്.

Follow Us:
Download App:
  • android
  • ios