വിമാനത്തില്‍ മലയാളി യുവതിക്ക് സുഖപ്രസവം;കുഞ്ഞിന് ആജീവനാന്ത യാത്രാ സൗജന്യം
പറക്കുന്ന വിമാനത്തില്‍ മലയാളി യുവതി പ്രസവിച്ചു. ഇന്നലെ ദമ്മാമില്‍നിന്നു കൊച്ചിയിലേക്ക് വന്ന ജെറ്റ് എയര്‍ വിമാനത്തിലാണ് കുഞ്ഞ് പിറന്നത്. തൊടുപുഴ സ്വദേശിനിയായ അമ്മയും ആൺകുഞ്ഞും അന്ധേരി ഹോളി സ്പിരിറ്റ് ആശുപത്രിയിൽ സുഖമായിരിക്കുന്നു. വിമാനത്തിൽ പ്രസവിച്ചതിനാൽ കുഞ്ഞിന് ആജീവനാന്തകാലം സൗജന്യമായി ജെറ്റ് എയർവെയ്സിൽ യാത്ര ചെയ്യാമെന്ന് വിമാന കമ്പനി അറിയിച്ചു.
നഴ്‍സായ യുവതി പ്രസവവേദന വന്ന ഉടനെ എയർ ഹോസ്റ്റസിനെ വിവരം അറിയിക്കുകയായിരുന്നു. യാത്രക്കാരിൽ ഒരു മലയാളി നേഴ്സുണ്ടായിരുന്നു. പക്ഷെ അവർക്ക് പ്രസവ പരിചരണത്തിൽ പരിചയക്കുറവുണ്ടായിരുന്നു. അതുകൊണ്ട് ഈ യുവതിതന്നെയാണ് പ്രസവവേദനയ്ക്കിടയിലും മനസാന്നിധ്യത്തോടെ കൂടെയുള്ളർക്ക് പ്രസവശുശ്രൂയ്ക്കുള്ള നിർദേശങ്ങള്‍ നൽകിയത്. എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് കൂടെയുള്ളവരോട് യുവതി പറയുകയായിരുന്നു. വിമാനം അടിയന്തിരമായി മുംബൈയിൽ ഇറക്കിയതിനുശേഷം ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇങ്ങനെയൊരു പ്രസവം അത്ഭുതകരമായാണ് തോന്നുന്നതെന്ന് ഹോളി സ്പിരിറ്റ് ആശുപത്രി ഡയറക്ടറും മലയാളിയുമായ സിസ്റ്റർ സ്നേഹ ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചെറിയ അണുബാധയുള്ളതുകൊണ്ട് അഞ്ചുദിവസത്തിന് ശേഷംമാത്രമേ ഡിസ്ചാർജ് ചെയ്യാൻ പറ്റുകയുള്ളുവെന്ന് കുഞ്ഞിനെ ചികിത്സിക്കുന്ന ഡോക്ടർ ദേവീദാസ് ചവാനും അറിയിച്ചു. ദമാമില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേ ഇന്നലെ രാവിലെയായിരുന്നു പ്രസവം. തൊടുപുഴയിൽനിന്ന് യുവതിയുടെ ബന്ധുക്കൾ ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്. ഒരാഴ്ചക്കകം ഡിസ്ചാർജ് ആയി നാട്ടിലോട്ട് പോകാമെന്ന് ഡോക്ടർമാർ അറിയിച്ചു.
ഫോട്ടോ: ഹരികൃഷ്‍ണ ബി