പാർട്ടി വിടാന്‍ ബിജെപി 30 കോടി വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി ജെഡിഎസ് എംഎല്‍എ
ബിജെപി നേതാക്കളായ സിഎന്‍ അശ്വത്ഥ് നാരായണും എസ് ആര്‍ വിശ്വനാഥും സിപി യോഗേശ്വരയും തന്റെ വീട്ടില്‍ വന്ന് 30 കോടി രൂപ വാഗ്ദാനം ചെയ്യുകയായിരുന്നു. ഇതിനുപിന്നാലെ നേതാക്കൾ മുന്‍കൂറായി അഞ്ച് കോടി രൂപ നൽകി. ജെഡിഎസിൽനിന്ന് രാജിവയ്ക്കുന്നതിനാണ് തനിക്ക് നേതാക്കൾ പണം വാഗ്ദാനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
കൊൽക്കത്ത: കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ പാർട്ടിയായ ജനതാദൾ സെക്കുലര്‍ വിടുന്നതിന് ബിജെപി 30 കോടി വാഗ്ദാനം ചെയ്തതായി എംഎൽഎ കെ ശ്രീനിവാസ ഗൗഡ. വാര്‍ത്താസമ്മേളനത്തിലാണ് ശ്രീനിവാസ ഗൗഡ ഇക്കാര്യം വെളിപ്പെടുത്തിയത്. ബിജെപിയില്‍ നിന്ന് അഞ്ച് കോടി രൂപ മുന്‍കൂറായി താൻ വാങ്ങിയതായും ശ്രീനിവാസ ഗൗഡ പറഞ്ഞു.
ബിജെപി നേതാക്കളായ സിഎന്‍ അശ്വത്ഥ് നാരായണും എസ് ആര്‍ വിശ്വനാഥും സിപി യോഗേശ്വരയും തന്റെ വീട്ടില്‍ വന്ന് 30 കോടി രൂപ വാഗ്ദാനം ചെയ്യുകയായിരുന്നു. ഇതിനുപിന്നാലെ നേതാക്കൾ മുന്‍കൂറായി അഞ്ച് കോടി രൂപ നൽകി. ജെഡിഎസിൽനിന്ന് രാജിവയ്ക്കുന്നതിനാണ് തനിക്ക് നേതാക്കൾ പണം വാഗ്ദാനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ താൻ പാർട്ടിയോട് കൂറുള്ളവനാണെന്നും പാർട്ടി വിടാൻ കഴിയില്ലെന്നും ബിജെപി നേതാക്കളോട് പറഞ്ഞതായി ശ്രീനിവാസ ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു. ഇതുസംബന്ധിച്ച് കുമാരസ്വാമിയോട് സംസാരിച്ചെന്നും മുന്‍കൂറായി വാങ്ങിയ തുക തിരികെ നൽകാൻ അദ്ദേഹം നിർദ്ദേശിച്ചതായും ശ്രീനിവാസ കൂട്ടിച്ചേർത്തു.
നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ കോൺഗ്രസ് എംഎൽഎമാരെ സ്വാധീനച്ചെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിലെ 18 എംഎല്‍എമാരെ വിലയ്‌ക്കെടുക്കുന്നതിന് 200 കോടി രൂപയാണ് ബിജെപി വാഗ്ദാനം ചെയ്തത്. സംസ്ഥാനത്തെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കാനാണ് യദ്യൂരപ്പ കോണ്‍ഗ്രസ് എംഎല്‍എമാരെ വിലകൊടുത്തു വാങ്ങാന്‍ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.