കാർ കനാലിലേക്ക് മറിഞ്ഞ് പത്തു മരണം
മഥുര: ഉത്തർ പ്രദേശിലെ മഥുരയിൽ ക്ഷേത്ര ദർശനത്തിന് പോവുകയായിരുന്ന കുടംബം സഞ്ചരിച്ചിരുന്ന കാര്‍ കനാലിലേക്ക് മറിഞ്ഞ് ഡ്രൈവറടക്കം പത്തു പേർ മരിച്ചു. ഞായറാഴ്ച പുലർച്ചെ 4.30ന് മഥുരയിലെ മൊഗാരാ ഗ്രാമത്തിലെ മഥുര– ജാജംപതി റോഡിലാണ് അപകടം. മരിച്ച ഒമ്പതു പേരും ബന്ധുക്കളാണ്. മരിച്ചവരിൽ രണ്ടു കുട്ടികളും ഉൾപ്പെടുന്നു. രാജസ്ഥാനിലെ ദൗസ ജില്ലയിലെ പ്രസിദ്ധമായ മെഹന്ദിപൂർ ബാലാജി ക്ഷേത്ര ദർശനത്തിന് പോവുകയായിരുന്ന കുടംബമാണ് അപകടത്തിൽ പെട്ടത്.
യു.പി ബരേലി ജില്ലയിലെ സുഭാഷ് നഗർ രാജീവ് കോളനിയിൽ നിന്നുള്ള കുടുംബമാണ് അപകടത്തിൽ പെട്ടത്. മഹേഷ് ശർമ, ദീപിക ശർമ, പൂനം ശർമ, ഋത്വിക് ശർമ, ഹാർദ്ദിക് ശർമ, റോഹൻ, ഖുശ്ബൂ, ഹിമാൻഷി, സുരഭി, കാർ ഡ്രൈവർ ബരേലിയിലെ ദിനവർ സ്വദേശി ഹാരിഷ് ചന്ദ് എന്നിവരാണ് മരിച്ചത്.
ഇടുങ്ങിയ മോശം റോഡിലൂടെയുള്ള യാത്രക്കിടെ കാർ നിയന്ത്രണം നഷ്ടപ്പെട്ട് കനാലിലേക്ക് മറിഞ്ഞതാകാം എന്നാണ് പൊലീസ് നിഗമനം. എല്ലാ മൃതദേഹങ്ങളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ക്രെയിന്‍ ഉപയോഗിച്ചാണ് കാർ കരക്കെടുത്തത്.