നീരവ് മോദിക്കെതിരെ സിബിഐയുടെ നാലാമത്തെ സമന്‍സ്
- സഹകരിക്കാന്‍ ആകില്ലെന്ന് മെഹുല്‍ ചോക്സി
- ഇന്ത്യയില്‍ എത്തിക്കാമെന്ന് സിബിഐ
- കൂടുതല്‍ തട്ടിപ്പുകളും പുറത്ത്
ദില്ലി: ഇന്ത്യയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ നീരവ് മോദിക്കും മെഹുല്‍ ചോക്സിക്കും വീണ്ടും സിബിഐ സമന്‍സ് അയച്ചു.എത്രയും വേഗം അന്വേഷണ സംഘം മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമന്‍സ്.അതേസമയം ബാങ്ക് ഗ്യരന്‍റി ദുരുപയോഗിച്ച് രണ്ട് ബില്ല്യണ്‍ ഡോളറിന്‍റെ തട്ടിപ്പ് കൂടി നിരവ് മോദി നടത്തിയെന്ന് സിബിഐ കണ്ടെത്തി.
ബാങ്ക് വായ്പ്പാ തട്ടിപ്പ് കേസില്‍ അന്വേഷണസംഘം മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നീരവ് മോദിക്കും മെഹുല്‍ ചോക്സിക്കും സിബിഐ അയക്കുന്ന നാലാമത്തെ സമന്‍സ് ആണിത്. ഫെബ്രുവരി 19നും 23നും 28നും അയച്ച സമന്‍സിന്‍ മറുപടി പോലും നല്‍കാതെ ഇരുവരും ഒളിവില്‍ ആയിരുന്നു.
പാസ്പോര്‍ട്ട് റദ്ദാക്കിയതിനാല്‍ ഇന്ത്യയിലേക്ക് മടങ്ങാനാകില്ലെന്നാണ് ഒളിവിലുള്ള സ്ഥലം വളിപ്പെടുത്താതെ മെഹുല്‍ ചോക്സി സിബിഐ ഇമെയിലിലൂടെ അറിയിച്ചത്. ഈ വാദങ്ങള്‍ അംഗീകരിക്കാന്‍ ആകില്ലെന്ന് വ്യക്തമാക്കിയാണ് അന്വേഷണം സംഘം മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമന്‍സ്. ഇപ്പോള്‍ കഴിയുന്ന രാജ്യത്തുള്ള ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടാല്‍ ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടി സ്വീകരിക്കാമെന്നും സിബിഐ വ്യക്തമാക്കുന്നു.
എന്നാല്‍ ഹൃദ്രോരഗത്തിന് ചികിത്സയിൽ കഴിയുന്നതിനാൽ യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണെന്നും അന്വേഷണവുമായി സഹകരിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നാണ് മെഹുല് ചോക്സിയുടെ അഭിഭാഷകന്‍ മറുപടി നല്‍കിയത്. അതേസമയം പഞ്ചാബ് നാഷ്ണല്‍ ബാങ്ക് ഗ്യാരന്‍റി ദുരുപയോഗിച്ച് രണ്ട് ബില്ല്യണ്‍ ഡോളറിന്‍റെ തട്ടിപ്പു കൂടി നീരവ് മോദി നടത്തിയെന്ന് സിബിഐ കണ്ടെത്തി. വ്യാജ കമ്പനികളുടെ പേരില്‍ സംഘടിപ്പിച്ച അനധികൃത വായ്പയുടെ കൂടുതല്‍ രേഖകളും സിബിഐക്ക് ലഭിച്ചു.