കേന്ദ്ര സര്‍ക്കാറിന്റെ പാഠപുസ്തക പരിഷ്കരണം; 'മുസ്ലിം വിരുദ്ധ കലാപം' മാറ്റി വെറും 'കലാപ'മാക്കി
പന്ത്രണ്ടാം ക്ലാസ് പാഠപുസ്തകത്തിലെ 187-ാം പേജിൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ സമകാലിക സംഭവങ്ങൾ വിശദീകരിക്കുന്ന പാഠഭാഗം മാറ്റിയെന്നാണ് റിപ്പോർട്ട്.
ദില്ലി: ഗുജറാത്തിലെ മുസ്ലിം വിരുദ്ധ കലാപത്തെ എൻ.സി.ഇ.ആർ.ടിയുടെ പരിഷ്കരിച്ച പാഠപുസ്തകത്തിൽ ഗുജറാത്ത് കലാപം എന്നാക്കി ചുരുക്കിയെന്ന് റിപ്പോർട്ട്. എന്നാൽ 1984ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചുള്ള ഭാഗം ആ പേരിൽ തന്നെയാണ് പുസത്കത്തിലുള്ളത്. പന്ത്രണ്ടാം ക്ലാസിലെ പരിഷ്കരിച്ച, രാഷ്ട മീമാംസ പുസ്തകത്തിലാണ് വിവാദങ്ങൾക്ക് വഴിവെക്കുന്ന മാറ്റങ്ങളുള്ളത്.
പന്ത്രണ്ടാം ക്ലാസ് പാഠപുസ്തകത്തിലെ 187-ാം പേജിൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ സമകാലിക സംഭവങ്ങൾ വിശദീകരിക്കുന്ന പാഠഭാഗം മാറ്റിയെന്നാണ് റിപ്പോർട്ട്. പഴയ പതിപ്പിൽ ഗുജറാത്തിലെ മുസ്ലിം വിരുദ്ധ കലാപം എന്നായിരുന്നു ഖണ്ഡികയുടെ തലക്കെട്ട്. ഇത് ഗുജറാത്ത് കലാപം എന്ന് മാത്രമാക്കി. പഴയപതിപ്പിൽ ഖണ്ഡികയുടെ ആദ്യവാചകം ഇങ്ങനെയാണ്: '2002 ഫെബ്രുവരിയിൽ ഗുജറാത്തിൽ മുസ്ലീങ്ങൾക്കെതിരെ വ്യാപക അക്രമം നടന്നു'. എന്നാൽ പുതിയപതിപ്പിലെ ആദ്യവാചകത്തിൽ 'മുസ്ലീങ്ങൾക്കെതിരെ' എന്ന വാക്കില്ല.
ഇതേ ഖണ്ഡികയിൽ 1984ലെ സിഖ് വിരുദ്ധ കലാപം ആ പേരിൽ തന്നെയാണ് നിലനിർത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം എൻ.സി.ഇ.ആർ.ടി തുടങ്ങിയ പാഠപുസ്തക പരിഷ്കരണത്തിന്‍റെ ഭാഗമായാണ് ഈ മാറ്റങ്ങൾ. പാഠപുസ്തകങ്ങളിലൂടെ കേന്ദ്രസർക്കാർ തുടർച്ചയായി സംഘപരിവാർ അജണ്ട നടപ്പാക്കുകയാണെന്നാരോപിച്ച് പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് കോൺഗ്രസടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ.