കടകംപള്ളിയുടെ ചൈന യാത്ര; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈന സന്ദർശനത്തിന് അനുമതി നിഷേധിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു . കടകംപള്ളിക്ക് അനുമതി നിഷേധിച്ചത് ദൗർഭാഗ്യകരമാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.
ചൈനയിൽ ലോക ടൂറിസം ഓർഗനൈസേഷൻ സമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചത്. പിന്നിൽ സങ്കുചിത രാഷ്ട്രീയമാണെന്നും പ്രധാനമന്ത്രിക്ക് പരാതി നൽകുമെന്നും മന്ത്രി പ്രതികരിച്ചിരുന്നു. എന്നാല്‍ അനുമതി നിഷേധിച്ചതിനെ കുറിച്ച് അറിയില്ലെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ വിശദീകരണം.
വ്യക്തമായ കാരണം പറയാതെ കേന്ദ്ര വിദേശകാര്യമന്ത്രാലയം യാത്രാനുമതി നിഷേധിച്ചതിലാണ് ടൂറിസംമന്ത്രിക്ക് കടുത്ത അതൃപ്തി. ഐക്യരാഷ്ട്ര സഭക്ക് കീഴിലെ ലോക ടൂറിസം ഓർഗനൈസഷേൻ ഈ മാസം 11 മുതൽ 16 വരെയാണ് ചൈനയിൽ ടൂറിസം സമ്മേളനം നടത്തുന്നത്. സംഘടനയുടെ സെക്രട്ടറി ജനറൽ ജൂൺ 30നാണ് മന്ത്രിയെ ഔദ്യോഗികമായി ക്ഷണിച്ചത്. ഇന്ത്യയിൽ നിന്നുള്ള നാലുപേരിൽ ഒരേയൊരു മന്ത്രിയാണ് കടകംപള്ളി. ബാക്കിയുള്ളവർ ഉദ്യോഗസ്ഥരാണ്. മന്ത്രിയുടെ യാത്രയായത് കൊണ്ടാണ് രാഷ്ട്രീയ അനുമതിക്കും നയതന്ത്ര പാസ്പോർട്ടിനും അപേക്ഷിച്ചത്. എന്നാൽ ഇന്നലെയാണ് അനുമതി നിഷേധിച്ചുള്ള അറിയിപ്പ് കിട്ടിയത്
ഉത്തരവാദ ടൂറിസത്തിന് ലോക ടൂറിസം ഓർഗനൈസഷന്റെ പുരസ്ക്കാരം നേരത്തെ കേരളത്തിന് കിട്ടിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ടൂറിസംമന്ത്രിക്ക് ഈ മേഖലയിലെ പുതിയ സാധ്യതകളെ കുറിച്ചുള്ള പരിപാടിയിലേക്ക് ക്ഷണം കിട്ടിയത്. അനുമതി നിഷേധിച്ചതിന് കുറിച്ച് അറിയില്ലെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ വിശദീകരണം. വിവിധ വശങ്ങൾ പരിശോധിച്ചാണ് സംസ്ഥാന മന്ത്രിമാരുടെ വിദേശയാത്രകളിൽ തീരുമാനമെടുക്കാറുള്ളതെന്നും മന്ത്രാലയം അറിയിച്ചു. കേന്ദ്ര നടപടിയെ രാഷ്ട്രീയമായി നേരിടാനാണ് സംസ്ഥാന സർക്കാർ നീക്കം.