ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തം: സർക്കാർ ഇടപെടൽ തേടി കൊച്ചി കോർപ്പറേഷൻ
സംഭവത്തിൽ ദുരൂഹതയെന്ന കോർപ്പറേഷൻ വാദങ്ങൾക്ക് മറ്റ് ചില കാരണങ്ങൾ കൂടിയുണ്ട്. ആദ്യം സ്ഥാപിച്ച സിസിസിവി ആരോ കത്തിച്ചു കളഞ്ഞു.രണ്ടാമത് സ്ഥാപിച്ച വൈഫൈ സംവിധാനമുള്ളതും അധികം വൈകാതെ ചിലർ നശിപ്പിച്ച് കളഞ്ഞു.
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപ്പിടിത്തതിൽ സർക്കാർ ഇടപെടൽ തേടി കൊച്ചി കോർപ്പറേഷൻ. തീപ്പിടിത്തതിൽ അട്ടിമറി സംശയങ്ങൾ ഉയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി യോഗം വിളിക്കണമെന്നാണ് കോർപ്പറേഷന്‍റെ ആവശ്യം. തീപ്പിടിത്തത്തെ തുടർന്ന് ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ സുരക്ഷ ശക്തമാക്കാനും കോർപ്പറേഷൻ തീരുമാനിച്ചു.
രണ്ട് മാസത്തിനിടെ ചെറുതും വലുതുമായ നാല് തീപ്പിടുത്തം. ചൂട് കൂടുമ്പോൾ പ്ലാസ്റ്റിക്ക് കത്തുന്നത് പോലെ പടി പടിയായല്ല. ഭീമമായ മാലിന്യ കൂമ്പാരങ്ങൾ മിനിറ്റുകൾക്കുള്ളിൽ തീഗോളമാകുന്നു. സംഭവത്തിൽ ദുരൂഹതയെന്ന കോർപ്പറേഷൻ വാദങ്ങൾക്ക് മറ്റ് ചില കാരണങ്ങൾ കൂടിയുണ്ട്. ആദ്യം സ്ഥാപിച്ച സിസിസിവി ആരോ കത്തിച്ചു കളഞ്ഞു.രണ്ടാമത് സ്ഥാപിച്ച വൈഫൈ സംവിധാനമുള്ളതും അധികം വൈകാതെ ചിലർ നശിപ്പിച്ച് കളഞ്ഞു.
തീപ്പിടുത്തം ആവർത്തിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ കോർപ്പറേഷൻ ആവശ്യപ്പെടുന്നത്.കൊച്ചി കോർപ്പറേഷനെ കൂടാതെ സമീപത്തുള്ള നഗരസഭകളും,പഞ്ചായത്തുകളും ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലാണ് മാലിന്യം നിക്ഷേപിക്കുന്നത്. പ്രളയത്തെ തുടർന്ന് കണക്കുകളില്ലാത്ത മാലിന്യമാണ് ബ്രഹ്മപുരം പ്ലാന്‍റിൽ മാസങ്ങളായി നിക്ഷേപിച്ചത്. തീപ്പിടുത്തതിന് പൂർണ്ണ പരിഹാരമാകാതെ നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യം വരും ദിവസങ്ങളിൽ ബ്രഹ്മപുരത്തേക്ക് എത്തിക്കാനാകില്ല.
സ്വകാര്യ ഗ്രൂപ്പിന്‍റെ സഹായത്തോടെ തയ്യാറാക്കിയ ആധുനിക മാലിന്യനിർമ്മാർജ്ജന പദ്ധതിയാണ് മാലിന്യ പ്രശ്നത്തിന് കോർപ്പറേഷൻ മുന്നോട്ട് വയ്ക്കുന്ന ശാശ്വത പരിഹാര മാർഗം. എന്നാൽ ഇതിനുള്ള പ്രാരംഭ നടപടികൾ ഇത് വരെയും പൂർത്തിയായിട്ടില്ല. ഓഗസ്റ്റ് പകുതിയോടെ കൊച്ചി നഗരത്തിൽ സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം കൊണ്ടുവരുമെന്നാണ് കോർപ്പറേഷന്‍റെ ഈ വർഷത്തെ ബജറ്റ് പ്രഖ്യാപനം