ആംബുലന്‍സില്‍ ഓക്സിജന്‍ തീര്‍ന്നത് മൂലം രോഗി മരിച്ചതായി പരാതി
- ആംബുലന്‍സില്‍ ഓക്സിജന്‍ തീര്‍ന്നത് മൂലം ആസ്ത്മ രോഗി മരിച്ചതായി പരാതി
- ജില്ലാ ജനറല്‍ ആശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് രോഗി മരിച്ചത്
തൃശൂര്‍: ആംബുലന്‍സില്‍ ഓക്സിജന്‍ തീര്‍ന്നത് മൂലം ആസ്ത്മ രോഗി മരിച്ചതായി പരാതി. തൃശൂര്‍ കിഴക്കുംപാട്ടുകര സ്വദേശി സെബാസ്റ്റ്യനെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരിച്ചത്. എന്നാല്‍ ആംബുലൻസില്‍ ഓക്സിജൻ ഉണ്ടായിരുന്നെവെന്നാണ് ജനറല്‍ ആശുപത്രി അധികൃതരുടെ പ്രതികരണം.
തൃശൂര്‍ നഗരത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ സെബാസ്റ്റ്യനെ ശനിയാഴ്ചയാണ് ശ്വാസംമുട്ടലിനെ തുടര്‍ന്ന് ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തില്‍ നിന്ന് രോഗിയെ വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സില്‍ സെബാസ്റ്റ്യനെ കൊണ്ടു പോകുന്നതിനിടെ ഓക്സിജന്‍ തീര്‍ന്ന് മരിച്ചതായാണ് വീട്ടുകാരുടെ പരാതി.
ആംബുലന്‍സില്‍ കൂടെയുണ്ടായിരുന്ന അറ്റന്‍ഡര്‍ ഓക്സിജന്‍ തീര്‍ന്നതായി അറിയിച്ചെന്നും വീട്ടുകാര്‍ പറയുന്നു. എന്നാല്‍, സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്പോഴും സെബാസ്റ്റ്യൻ് ശ്വാസമുണ്ടായിരുന്നുവെന്ന് ജനറല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. സെബാസ്റ്റ്യന്റെ വീട്ടുകാര്‍ പേരാമംഗലം പൊലീസിലും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കി.