മദ്യവിരുദ്ധ സമരപന്തലിൽ കയറി സ്ത്രീകളെ ആക്രമിച്ചയാള്‍ റിമാന്‍ഡില്‍
- മദ്യവിരുദ്ധ സമരപന്തലിൽ കയറി സ്ത്രീകളെ ആക്രമിച്ചയാള്‍ റിമാന്‍ഡില്‍
ചെറായിയിലെ മദ്യവിരുദ്ധ സമരപന്തലിൽ കയറി സ്ത്രീകളെ ആക്രമിച്ച കേസിലെ പ്രതിയെ റിമാന്‍റ് ചെയ്തു. ചെറായി രക്തേശ്വരി ബീച്ചിലെ കൺസ്യൂമർ ഫെഡ് ഔട്ട്‍ലെറ്റിനെതിരെ സമരം ചെയ്ത സ്ത്രീകളെയാണ് ചെറായി സ്വദേശി ശലഭൻ ആക്രമിച്ചത്.
സമരപന്തലിലുണ്ടായിരുന്ന സ്ത്രീകൾ തന്നെയാണ് ശലഭനെ പിടികൂടി പൊലീസിൽ ഏൽപിച്ചത്. രക്തേശ്വരി കിഴക്ക് വലിയ വീട്ടിൽ ശലഭൻ മദ്യലഹരിയിലെത്തിയാണ് സ്ത്രീകളെ ആക്രമിച്ചത്. മദ്യം വാങ്ങാനെത്തിയ ഇയാൾ സമരപന്തലിലെത്തി സ്ത്രീകളെ അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു.സമരപന്തലിലുണ്ടായിരുന്ന ശങ്കരാടിത്തറ വീട്ടിൽ രമക്കാണ് മർദ്ദനമേറ്റത്.
തലക്കും കൈകാലുകൾക്കും പരിക്കേറ്റ രമ ആശുപത്രിയിൽ ചികിത്സയിലാണ്. കൺസ്യൂമർ ഫെഡ് ഔട്ട്‍ലെറ്റിനെതിരെ സ്ത്രീകളുടെ നേതൃത്വത്തിൽ സമരം തുടങ്ങിയിട്ട് മാസങ്ങളായി. കൺസ്യൂമർ ഫെഡ് ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടിയതിനെ തുടർന്ന് പൊലീസ് നടപടിയിലൂടെ സമരപന്തൽ പൊളിച്ച് ഒരിക്കൽ നീക്കിയിരുന്നു. എന്നാൽ നാട്ടുകാർ വീണ്ടും സംഘടിച്ച് സമരം തുടരുകയാണ്.