ഉത്തര്‍പ്രദേശില്‍ വയോധികനെ തല്ലിക്കൊന്ന സംഭവം; മൂന്നുപേര്‍ പിടിയില്‍
ഉത്തര്‍പ്രദേശിലെ ബുലന്ദ് ഷഹറിൽ കമിതാക്കളെ ഒളിച്ചോടാൻ സഹായിച്ചതിന് 62കാരനെ തല്ലിക്കൊന്ന കേസിൽ മൂന്നുപേര്‍ അറസ്റ്റിൽ. അറസ്റ്റിലായവര്‍ക്ക് മുഖ്യമന്ത്രി യോഗി അദിത്യനാഥിന്‍റെ ഹിന്ദു യുവവാഹിനിയുമായി ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു
ഉത്തർപ്രദേശിലെ ബുലാന്ദ്ഷഹറിൽ സോഹി ഗ്രാമത്തിലാണ് മുസ്ലിം യുവാവിനെ ഹിന്ദു സമുദായത്തിൽപ്പെട്ട യുവതിയുമായി ഒളിച്ചോടാൻ സഹായിച്ചെന്നാരോപിച്ച് അയൽവാസിയായ ഗുലാം മുഹമ്മദിനെ ഒരു സംഘം മര്‍ദ്ദിച്ച് കൊന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഹിന്ദു യുവാവാഹിനി പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചതെന്നായിരുന്നു ഗുലാം മുഹമ്മദിന്‍റെ കുടുംബത്തിന്‍റെ പരാതി. ആറ് പേര്‍ക്കെതിരെ കേസെടുത്തതിൽ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് ഹിന്ദു യുവവാഹിനിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. ഒളിവിലുള്ള മുഖ്യപ്രതിയെ കണ്ടെത്തിയാൽ മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകാനാകൂവെന്നും പൊലീസ് പറയുന്നു.
പെൺകുട്ടിയുമായി ഒളിച്ചോടിയ യൂസുഫുമായി ഗുലാം അഹമ്മദിന് ബന്ധമുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഒളിച്ചോടിയ പെൺകുട്ടിയെ കണ്ടെത്തിയ പൊലീസ് ചോദ്യം ചെയ്തു. അതിനിടെ ജീവന് ഭീഷണിയുണ്ടെന്നും മറ്റൊരിടത്തേക്ക് മാറിത്താമാസിക്കാൻ പോകുകയാണെന്നും ഗുലാം അഹമ്മദിന്‍റെ ബന്ധുക്കൾ പറഞ്ഞു. ഗുലാം അഹമ്മദിന്‍റെ കുടുംബത്തെ സമാജ്‍വാദി പാര്‍ട്ടി നേതാക്കൾ സന്ദര്‍ശിച്ചു