Asianet News MalayalamAsianet News Malayalam

ശബരിമല: സാവകാശ ഹര്‍ജി നല്‍കുന്ന കാര്യം പരിഗണനയിലെന്ന് ദേവസ്വം കമ്മീഷണര്‍

ശബരിമലയിൽ കോടതി വിധി നടപ്പാക്കുന്നതിൽ സാവകാശം തേടി ദേവസ്വം ബോർഡ്‌ ഹർജി നല്‍കുന്ന കാര്യം തള്ളിക്കളയാനാകില്ലെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍.വാസു.

devaswam commission response over sabarimala supreme court verdict
Author
Kerala, First Published Nov 15, 2018, 9:41 AM IST

തിരുവനന്തപുരം: ശബരിമലയിൽ കോടതി വിധി നടപ്പാക്കുന്നതിൽ സാവകാശം തേടി ദേവസ്വം ബോർഡ്‌ ഹർജി നല്‍കുന്ന കാര്യം തള്ളിക്കളയാനാകില്ലെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍.വാസു. ഹര്‍ജി നൽകണമെങ്കിൽ നിയമോപദേശം തേടണം. വിദഗ്ധരുടെ ഉപദേശം പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യുവതീ പ്രവേശന വിധി മണ്ഡല-മകരവിളക്ക് കാലത്തിന് മുമ്പ് സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് വിധി നടപ്പിലാക്കാന്‍ സാവകാശം വേണമെന്ന ഹര്‍ജി നല്‍കാൻ ആലോചിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയത്. 

ശബരിമലയിൽ യുവതീ പ്രവേശനം അനുവധിക്കുന്ന വിധിയ്ക്കെതിരായ പുനഃപരിശോധന ഹര്‍ജികളില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തയ്യാറായെങ്കിലും നേരത്തെയുള്ള ഭരണഘടനാ ബെഞ്ചിന്‍റെ വിധി സ്റ്റേ ചെയ്യില്ലെന്ന് കോടതി അര്‍ഥശങ്കയില്ലാതെ വ്യക്തമാക്കിയിരുന്നു. നേരത്തെയുള്ള വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുവതികളെത്തിയാല്‍ ശബരിമലയില്‍ പ്രവേശിക്കാൻ സുരക്ഷ നൽകേണ്ടി വരും.

നാളെ മണ്ഡല-മകരമാസ പൂജയ്ക്കായി ശബരിമല നട തുറക്കാനിരിക്കെ ഇത് സര്‍ക്കാറിനും ദേവസ്വം ബോര്‍ഡിനും വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ശബരിമലയില്‍ ആചാരം ലംഘനത്തിനെത്തുന്നവരെ തടയുമെന്ന് ബിജെപിയും കോണ്‍ഗ്രസും മറ്റു ചില ഹിന്ദു സംഘടനകളും വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സാവകാശ ഹര്‍ജി നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ദേവസ്വം കമ്മീഷണര്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം പ്രശ്നപരിഹാരത്തിനായി സർക്കാർ വിളിച്ച സർവ്വകക്ഷിയോഗം അൽപസമയത്തിനകം നടക്കും. പന്തളം- തന്ത്രി കുടുംബങ്ങളുമായുള്ള ചർച്ചയും ഇന്ന് നടക്കും. നിയമസഭയിൽ പങ്കാളിത്തമുള്ള എല്ലാ കക്ഷികളെയും സർവ്വയോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഉച്ചയ്ക്കുശേഷം മൂന്നിനായിരിക്കും തന്ത്രികുടുംബം, പന്തളം കൊട്ടാരം പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന പ്രത്യേകയോഗം.

Read More:-  ശബരിമല: സാവകാശ ഹര്‍ജി നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍

യുവതീ പ്രവേശന വിധി നടപ്പാക്കാൻ ഭരണഘടനാ ബാധ്യതയുണ്ടെന്ന് സർക്കാർ വിശദീകരിക്കും. സർക്കാർ വിട്ടുവീഴ്ച ചെയ്യണമെന്ന് പ്രതിപക്ഷവും പന്തളം കുടുംബവും ആവശ്യപ്പെടും. നാളെ മണ്ഡല- മകര വിളക്ക് തീർത്ഥാടനകാലം തുടങ്ങാനിരിക്കെ സർക്കാർ യുവതീ പ്രവേശനത്തിൽ വിട്ടുവീഴ്ച ചെയ്യുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 

യുവതീപ്രവേശന വിധി സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വീണ്ടും വിസമ്മതിച്ചതോടെ സർക്കാറിന് മുന്നിൽ മറ്റ് മാർഗ്ഗങ്ങളില്ല. ഭരണഘടനാപരമായ ബാധ്യതയിൽ നിന്ന് സർക്കാറിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും വ്യക്തമാക്കിക്കഴിഞ്ഞു.

പക്ഷെ ശക്തമായ പ്രതിഷേധം ഉയരുമെന്ന വിവിധ സംഘടനകളുടെ മുന്നറിയിപ്പും സർക്കാറിന് മുന്നിലുണ്ട്. യുവതികളെ നിർബന്ധപൂർവ്വം കൊണ്ട് വരില്ലെന്ന നിലപാട് സർക്കാർ ആവർത്തിക്കും. ഈ സാഹചര്യത്തിൽ യുവതീ പ്രവേശനം മണ്ഡല- മകരവിളക്ക് കാലത്ത് അനുവദിക്കരുതെന്നാകും കോൺഗ്രസ്സും ബിജെപിയും പന്തളം കുടുംബവുമെല്ലാം ആവശ്യപ്പെടുക.

പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്ന ജനുവരി 22 വരെയെങ്കിലും യുവതീപ്രവേശം അനുവദിക്കരുതെന്നതാകും ഇവരുടെ ആവശ്യം. യുവതികൾ എത്തിയാൽ നട അടച്ചിടുമെന്ന നിലപാടെടുത്ത തന്ത്രി കുടുംബത്തിൻറെ അഭിപ്രായങ്ങൾക്കും പ്രാധാന്യമുണ്ട്. സർക്കാറും വിധിയെ എതിർക്കുന്നവരും നിലപാടിൽ ഉറച്ചുനിൽക്കുന്നതോടെ ചർച്ചകളിൽ സമവായത്തിനുള്ള സാധ്യത കുറവാണ്. 

Follow Us:
Download App:
  • android
  • ios