ശബരിമല യുവതീപ്രവേശന വിധി; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ സാവകാശം തേടിയേക്കില്ല
തുറന്ന കോടതിയിൽ യുവതീ പ്രവേശനത്തിനായി ശക്തമായി വാദിച്ച ബോർഡ് ഇനി സാവകാശം എഴുതി ആവശ്യപ്പെട്ടാൽ തിരിച്ചടിയാകും ഫലമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ബോർഡ് നീക്കം.
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ സാവകാശം തേടിയേക്കില്ല. ഏഴ് ദിവസത്തിനുള്ളിൽ കക്ഷികൾക്ക് വാദങ്ങൾ എഴുതി നൽകാമെന്നായിരുന്നു കോടതി നിർദേശം. എന്നാൽ തുറന്ന കോടതിയിൽ യുവതീ പ്രവേശനത്തിനായി ശക്തമായി വാദിച്ച ബോർഡ് ഇനി സാവകാശം എഴുതി ആവശ്യപ്പെട്ടാൽ തിരിച്ചടിയാകും ഫലമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ബോർഡ് നീക്കം.
ശുദ്ധിക്രിയ വിവാദത്തിൽ തന്ത്രി നൽകിയ വിശദീകരണം ഉടൻ ബോർഡ് ചർച്ച ചെയ്യും. ആഭ്യന്തര തർക്കങ്ങൾ തീർന്നെങ്കിലും കുംഭമാസ പൂജയ്ക്കിടെ സംഘർഷം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ദേവസ്വം ബോർഡ്. 'നവോത്ഥാനകേരളം ശബരിമലയിലേക്ക്' പോലുള്ള സംഘടനകൾ വഴി യുവതികളെ വീണ്ടും ശബരിമലയിലേക്ക് കൊണ്ടുവരാനുള്ള സാധ്യതയുണ്ട്. യുവതീ പ്രവേശനത്തിൽ മലക്കം മറിഞ്ഞതോടെ ബോർഡിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് ശബരിമല കർമസമിതിയുടെ തീരുമാനം.
അതേസമയം ഈ മാസപൂജയ്ക്കും കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തുന്നത്. സന്നിധാനം, പമ്പ, നിലക്കൽ എന്നിവടങ്ങളിൽ മൂന്ന് എസ് പി മാരുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കുന്നത്.