റവന്യൂ മന്ത്രിക്കെതിരെ വിമര്‍ശനവുമായി ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍
ദേവികുളം: മൂന്നാറിൽ സി.പി.എം -സി.പി.ഐ പോര് മുറുകുന്നതിനിടെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെതിരെ ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രൻ രംഗത്ത്. ഭരണമുള്ള സമയത്ത് പട്ടയ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഇൗ ഭരണം കൊണ്ട് പ്രയോജനമില്ലെന്ന് രാജേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അത്തരം ഭരണത്തിനെതിരെ ആരാണെകിലും പ്രതികരിക്കും.
ഉദ്യോഗസ്ഥൻമാരെ നിലക്കുനിർത്താൻ ഭരണം നടത്തുന്നവർ തയാറാകണം. ദേവികുളം സബ്കലക്ടർ സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കില്ലെന്ന് തനിക്ക് വ്യക്തമായിട്ട് അറിയാം. അല്ലെങ്കിൽ മന്ത്രി സ്ഥലം എം.എൽ.എ എന്ന നിലയിൽ തന്നെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ തയാറാകണം.
ചെവിയിൽ പറഞ്ഞ് ഉദ്യോഗസ്ഥരെകൊണ്ട് കാര്യങ്ങൾ ചെയ്യിക്കാൻ ശ്രമിക്കുന്ന രീതി ശരിയാകില്ലെന്നും രാജേന്ദ്രൻ പറഞ്ഞു. കൊട്ടക്കാമ്പൂരിൽ ജോയ്സ് ജോർജ് എം.പിയും കുടുംബാംഗങ്ങളും കൈവശംവെച്ച ഭൂമിയുടെ പട്ടയം റദ്ദാക്കിയ റവന്യു വകുപ്പിന്റെ നടപടിക്കെതിരെ കഴിഞ്ഞ ദിവസം രാജേന്ദ്രന്‍ രംഗത്ത് വന്നിരുന്നു.