അറ്റുപോയ കാൽ രോഗിക്ക് തലയിണയായി നല്കിയ സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് സസ്പെന്ഷന്
- രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്പെന്ഷന്
- ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി
ഉത്തര്‍പ്രദേശ്: അപകടത്തിൽ അറ്റുപോയ കാൽ രോഗിക്ക് തലയിണയായി നല്കിയ സംഭവത്തിൽ രണ്ട് ഡോക്ടർക്ക് സസ്പെൻഷൻ. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടർന്നാണ് ഝാൻസി മെഡിക്കൽ കോളജിലെ ഡോക്ടർമാരെ സസ്പെൻഡ് ചെയ്തത്. പരാതിയുടെ അടിസ്ഥാനത്തിൽ നാലംഗ കമ്മിറ്റി സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ഝാൻസി മഹാറാണി ലക്ഷ്മിഭായ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ സാധന കൗശിക് പറഞ്ഞു. കുറ്റക്കാരാണെന്നു കണ്ടെത്തിയാൽ ജീവനക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അവർ പറഞ്ഞു.
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം യുപിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അരങ്ങേറിയത്. മുറിച്ചുമാറ്റിയ കാൽ തലയണയാക്കിയാണ് ആശുപത്രി അധികൃതർ യുവാവിനോട് ക്രൂരത കാണിച്ചത്. വാഹനപകടത്തിൽ പരിക്കേറ്റ സ്വകാര്യ സ്കൂൾ ബസ് ക്ലീനറാണ് ഝാൻസി മെഡിക്കൽ കോളേജിൽ ക്രൂരതക്കിരയായത്. അപകടത്തിൽപ്പെട്ട 25 വയസ്സുള്ള ഘനശ്യാമിന്റെ കാലിലെ അണുബാധ പടരാതിരിക്കനാണ് മുറിച്ചുമാറ്റിയത്.
മുറിച്ചുമാറ്റിയ കാല് തലയണയായി യുവാവിന് നൽകിയതിന്റെ ദൃശ്യങ്ങൾ പ്രാദേശിക ചാനൽ പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. അപകടസ്ഥലത്ത് വച്ച് തന്നെ നഷ്ടമായ കാലാണ് തലയണയാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.