നെയ്യാറ്റിന്‍കര കൊലപാതകം: ഡിവൈഎസ്പി ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍
നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ച സനലിനെ നേരെ മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കുന്നതിന് പകരം പൊലീസുകാര്‍ ഡ്യൂട്ടിമാറാനായി സ്റ്റേഷനിലെത്തുകയായിരുന്നു. അപകടത്തില്‍പ്പെട്ട സനലിനെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വീഴ്ച വരുത്തിയ സജീഷ് കുമാർ, ഷിബു എന്നീ പൊലീസുകാരെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ റോഡിലേക്ക് തള്ളിയിട്ട് കൊന്ന കേസില്‍ ഡിവൈഎസ്പി ബി.ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകിയത്. സനലിനെ ആശുപത്രിയിലെത്തിക്കാതെ കടന്നു കളഞ്ഞ ഡിവൈഎസ്പി ഹരികുമാര്‍ അപകടം എസ്ഐയെ വിളിച്ചറിയിക്കുകയായിരുന്നു. എസ്ഐ പാറാവുകാരനായ പൊലീസുകാരനൊപ്പമാണ് അപകട സ്ഥലത്തെത്തിയത്.
നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ച സനലിനെ നേരെ മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കുന്നതിന് പകരം പൊലീസുകാര്‍ ഡ്യൂട്ടിമാറാനായി സ്റ്റേഷനിലെത്തുകയായിരുന്നു. അപകടത്തില്‍പ്പെട്ട സനലിനെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വീഴ്ച വരുത്തിയ സജീഷ് കുമാർ, ഷിബു എന്നീ പൊലീസുകാരെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
അപകടശേഷം ഹരികുമാർ റൂറൽ എസ്പി അശോക് കുമാറിനെയും വിളിച്ചിരുന്നു. എന്നാൽ സംഭവത്തിന്‍റെ ഗൗരവം റൂറൽ എസ്‍പി മനസ്സിലാക്കിയില്ല. കൃത്യമായ നടപടിയെടുത്തതുമില്ല. അപകടശേഷം, ഏതാണ് ഒരു മണിക്കൂറോളം ഹരികുമാറിന്‍റെ ഔദ്യോഗിക മൊബൈൽ സജീവമായിരുന്നു. പിറ്റേദിവസം ഉപയോഗിച്ചത് സ്വകാര്യമൊബൈൽ ഫോണാണ്. രണ്ടും ട്രേസ് ചെയ്യാൻ പൊലീസിനായില്ല എന്നത് മറ്റൊരു വീഴ്ചയായി. ഈ സാഹചര്യത്തിൽ റൂറൽ എസ്‍പിയോടും ഡിജിപി റിപ്പോർട്ട് തേടിയിട്ടുണ്ട്.തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി കെ.എം.ആന്‍റണിക്കാണ് അന്വേഷണ ചുമതല .