'താജ്മഹൽ സംരക്ഷിക്കാനാകില്ലെങ്കിൽ പൊളിച്ചുകളയൂ'; സുപ്രീംകോടതി
- താജ്മഹലിന്‍റെ സംരക്ഷണത്തില്‍ സുപ്രീംകോടതിയുടെ വിമർശനം
ദില്ലി: താജ്മഹലിന്റെ സംരക്ഷണത്തിന് നടപടി സ്വീകരിക്കാത്തതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. താജ്മഹൽ സംരക്ഷിക്കാനാകില്ലെങ്കിൽ പൊളിച്ചുകളയൂ എന്ന് സുപ്രീംകോടതി. കേന്ദ്രസർക്കാരിനെതിരെയും ഉത്തർപ്രദേശ് സർക്കാരിനെതിരെയുമാണ് സുപ്രീംകോടതിയുടെ വിമർശനം.
താജ്മഹലിന്റെ സംരക്ഷണത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്നും കോടതി വിമർശിച്ചു. ഈഫൽ ടവറിനെക്കാൾ സുന്ദരമാണ് താജ്മഹൽ. താജ്മഹലിനെ സംരക്ഷിക്കുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു . പരിസ്ഥിതി പ്രവർത്തകൻ എം.സി.മെഹ്ത സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കവെ ജസ്റ്റിസ് മദൻ ബി ലോകൂർ അധ്യക്ഷനായ ബഞ്ചാണ് സർക്കാരുകളെയും ആർക്കിയോളജി വിഭാഗത്തെയും രൂക്ഷമായി വിമർശിച്ചത്. ഉദാസീനത മൂലം രാജ്യത്തിനുണ്ടാകുന്ന നഷ്ടം തിരിച്ചറിയുന്നുണ്ടോ എന്ന് കോടതി ചോദിച്ചു.
താജ്മഹലിന്റെ സംരക്ഷണത്തിന് വിശദമായ രൂപരേഖ സമർപ്പിക്കുമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും ഉത്തർപ്രദേശ് സർക്കാർ അനങ്ങിയിട്ടില്ല. ഈ മാസം 31ന് താജ് മഹൽ സംരക്ഷണത്തിന് സ്വകരിച്ച നടപടികൾ വിശദമായി അറിയിക്കണമെന്ന് കേന്ദ്രസർക്കാരിനോട് കോടതി നിര്‍ദേശിച്ചു . ആഗ്ര നിവാസികൾക്ക് മാത്രമേ താജ്മഹലിനുള്ളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകളിൽ പങ്കെടുക്കാനാകൂ എന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.