ശീലാബതിയുടെ ഓർമയ്ക്ക് മുന്നിൽ പ്രണാമമര്‍പ്പിച്ച് ദുരിതബാധിതരും സാമൂഹ്യ പ്രവർത്തകരും
കാസര്‍ഗോഡ്: എൻഡോസൾഫാൻ തീർത്ത വേദനകളിൽ നിന്നും മരണത്തിലൂടെ മുക്തിനേടിയ ശീലാബതിയുടെ ഓർമയ്ക്ക് മുന്നിൽ ദുരിതബാധിതരും സാമൂഹ്യ പ്രവർത്തകരും ഒരുമിച്ചു. മകളുടെ മരണത്തോടെ തനിച്ചായ വൃദ്ധമാതാവ് ദേവകിക്ക് കരുത്തും പിന്തുണയും നൽകനായിരുന്നു ഈ ഒത്തുചേരൽ.
എൻഡോസൾഫാൻ ദുരന്തത്തിന്റെ ജീവിക്കുന്ന പ്രതീകമായിയിരുന്നു എൻമകജെയിലെ ശീലാബതി.ഏഴാം വയസ്സിൽ ശരീരം തളർന്ന് കിടപ്പിലായി. നടന്നെത്താൻ വഴിപോലുമില്ലാത്ത കുന്നിൻചെരുവിൽ ചെറിയ വീടിന്റെ തറയിലൊതുങ്ങി ജീവിതം. കൂട്ടിന് പ്രായമായ അമ്മമാത്രം. ദുരിതങ്ങൾക്കും വേദനകൾക്കും വിരാമമിട്ട് കഴിഞ്ഞ ഞായറാഴ്ചയാണ് ശീലാബതി യാത്രയായത്. ഇതോടെ ഇത്രകാലം കൂട്ടിരുന്ന അമ്മ തനിച്ചായി. ഇവർക്ക് കരുത്തും പിന്തുണയും അറിയിക്കാനായിരുന്നു ഈ ഒത്തു ചേരൽ.
ചലച്ചിത്ര സംവിധായകൻ ഡോ.ബിജു, എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് ഡോ. വൈ. എസ് മോഹൻകുമാർ അടക്കം പ്രമുഖരെത്തി, കൂടെ എൻഡോസൾഫാൻ വിരുദ്ധ പ്രവർത്തകർ. ഇന്നലകളിലെ സമരങ്ങളിലും വേദനകളിലും ഒരുമിച്ച് നിന്നവർക്ക് കണ്ണീരടക്കാനായില്ല. സിനിമാതാരം കുഞ്ചാക്കോ ബോബൻ ദേവകിയമ്മക്ക് മാസംതോറും 5000 രൂപ പെൻഷനായി നൽകാമെന്നേറ്റിട്ടുണ്ടെന്ന് ഡോ ബിജു. അറിയിച്ചു. ദേവകിയമ്മക്കായി അരി, ഭക്ഷ്യവസ്തുക്കൾ പുതപ്പുകൾ എന്നിവയുമായാണ് പലരുമെത്തിയത്. ശീലാബതിയുടെ ഓർമ്മയ്ക്കായി വീട്ടു മുറ്റത്ത് ഞാവൽ മരം നട്ടാണ് അവർ പിരിഞ്ഞത്.