എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത ജുങ്കോ താബേ അന്തരിച്ചു
1975 ലാണ് താബേ എവറസ്റ്റ് കീഴടക്കിയത്. എവറസ്റ്റിനു പുറമേ താൻസാനിയയിലെ കിളിമഞ്ചാരോ, യുഎസിലെ മക്കിൻലേ, അന്‍റാറ്റിക്കയിലെ വിൻസൺ മാസിഫ് എന്നിങ്ങനെ നിരവധി കൊടുമുടികളുടെ മുകളിലും അവരുടെ കാൽപ്പാട് പതിഞ്ഞു. കഴിഞ്ഞ ജൂലൈയിൽ കുട്ടികൾക്കൊപ്പം മധ്യജപ്പാനിലെ ഫ്യൂജി കൊടുമുടി കയറിയതാണ് അവസാനദൗത്യം.
തന്റെ പത്താമത്തെ വയസ്സിൽ ജുങ്കോ ആദ്യത്തെ പർവതാരോഹണം നടത്തി. ഏതാണ്ട് 6289 അടി ഉയരമുള്ള നാസു പർവ്വതമാണ് തന്റെ സ്കൂൾ കാലഘട്ടത്തിൽ അധ്യാപികയുടെ സഹായത്തോടെ ജുങ്കോ കീഴടക്കിയത്. ഷോവ വിമൻസ് സർവ്വകലാശാലയിൽ ബിരുദപഠന കാലത്തു തന്നെ, അവിടെയുള്ള പർവതാരോഹക ക്ലബ്ബിൽ ജുങ്കോ അംഗമായിരുന്നു.
1969 ൽ അവർ ലേഡീസ് ക്ലൈംബിംഗ് ക്ലബ് സ്‌ഥാപിച്ചു. ആൽപ്സ് പർവ്വതനിരകളിലെ, ഫ്യൂജി ഉൾപ്പടെയുള്ള രണ്ടു പർവ്വതങ്ങൾ ജുങ്കോ വൈകാതെ കീഴടക്കി. 1972 ഓടുകൂടി ജുങ്കോ, ജപ്പാനിലെ അറിയപ്പെടുന്ന ഒരു പർവ്വതാരോഹകയായി മാറി.