മൂന്നാര്‍ അനധികൃത നിര്‍മാണം: എംഎല്‍എ അടക്കമുള്ളവര്‍ക്കെതിരെ സർക്കാർ ഹർജി നൽകി
മൂന്നാർ പഞ്ചായത്തിന്റെ അനധികൃത കെട്ടിട നിർമ്മാണത്തിൽ സർക്കാർ ഹർജി ഹൈക്കോടതിയിൽ നൽകി. എസ് രാജേന്ദ്രൻ എംഎൽഎ അടക്കം അഞ്ച് പേരെ എതിർകക്ഷികളാക്കിയാണ് ഹര്‍ജി.
കൊച്ചി: മൂന്നാർ പഞ്ചായത്തിന്റെ അനധികൃത കെട്ടിട നിർമ്മാണത്തിൽ എംഎൽഎ അടക്കമുളളവരെ എതിർകക്ഷിയാക്കിയുളള ഹർജി സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു. ഹൈക്കോടതി ഉത്തരവുകളുടെ ലംഘനം ചൂണ്ടിക്കാട്ടി ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ, മൂന്നാർ പഞ്ചായത്ത് പ്രസിഡന്‍റ്, സെക്രട്ടറി, ജില്ലാ പഞ്ചായത്തംഗം, കരാറുകാരൻ എന്നിവരെ എതിർകക്ഷികളാക്കി ആണ് ഹർജി സമർപ്പിച്ചത്.
സർക്കാരിനായി എജി ഓഫീസാണ് ഹർജി നൽകിയത്. ദേവികുളം സബ് കളക്ടറുടെ സത്യവാങ്മൂലം ഉൾപ്പെടുത്തിയാണ് ഹർജി. ഇന്നലെ ഹർജി നൽകാൻ ശ്രമിച്ചെങ്കിലും സബ് കളക്ടറുടെ സത്യവാങ്‍മൂലമടക്കമുളള നടപടികൾ പൂർത്തിയായിരുന്നില്ല. പഞ്ചായത്തിന്‍റെ അനധികൃത നിർമാണത്തിനെതിരെ നിലപാടെടുത്ത സബ് കളക്ടർ രേണുരാജിനെ പിന്തുണച്ച് ഇന്നലെ ഇടുക്കി ജില്ലാ കലക്ടർ റിപ്പോർട്ട് നൽകിയിരുന്നു. മുതിരപ്പുഴയാറിനോട് ചേർന്നുളള പഞ്ചായത്തിന്‍റെ നിർമാണം നിയമങ്ങൾ അട്ടിമറിച്ചാണെന്നും ഹൈക്കോടതി ഉത്തരവിന്‍റെ ലംഘനമാണെന്നും റവന്യൂമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.