ദീപാവലി സമ്മാനമായി വജ്ര വ്യാപാരി ജീവനക്കാർക്ക് നല്‍കിയത് 600 കാറുകൾ
ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച് ജീവനക്കാർക്ക് രണ്ട് സമ്മാനങ്ങളാണ് വാഗ്ദാനം ചെയ്തത്. കാറും ഫിക്സഡ് ഡപ്പോസിറ്റ് സേവനവും. ആകെ 1,500 ജീവനക്കാരാണുള്ളത്.
സൂറത്ത്: ദീപാവലിയോട് അനുബന്ധിച്ച് ജീവനക്കാർക്ക് വജ്ര വ്യാപാരി സമ്മാനിച്ചത് 600 കാറുകൾ. ലോകത്തിലെ ഏറ്റവും വലിയ ഡയമണ്ട് കട്ടിംഗ്, പോളിസിങ് സെന്ററായ ശ്രീ ഹരികൃഷ്ണ എക്സ്പോർട്സ് ഉടമ സാവ്ജി ധോലാകിയയാണ് ദീപാവലിയോട് അനുബന്ധിച്ച് ജീവനക്കാർക്ക് വ്യാഴാഴ്ച്ച കാറുകൾ സമ്മാനിച്ചത്.
കമ്പനിയിലെ ആദ്യത്തെ നാല് ജീവനക്കാർക്ക് ദില്ലിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കാറിന്റെ താക്കോൽ നൽകും. തുടർന്ന് കമ്പനി ആസ്ഥാനമായ വരാച്ചയിൽവച്ച് നടക്കുന്ന പരിപാടിയിൽ വീഡിയോ ചാറ്റിലെത്തി പ്രധാനമന്ത്രി മറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കും.
ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച് ജീവനക്കാർക്ക് രണ്ട് സമ്മാനങ്ങളാണ് വാഗ്ദാനം ചെയ്തത്. കാറും ഫിക്സഡ് ഡപ്പോസിറ്റ് സേവനവും. ആകെ 1,500 ജീവനക്കാരാണുള്ളത്. ഇതിൽ 600 പേർ കാറും ബാക്കി 900 പേർ ഫിക്സഡ് ഡപ്പോസിറ്റ് സേവനവുമാണ് തെരഞ്ഞെടുത്തതെന്ന് ധോലാകിയ പറഞ്ഞു.
2011 മുതലാണ് ഇത്തരത്തിൽ ജീവനക്കാർക്ക് പ്രചോദം നൽകുന്ന പരിപാടികൾ സംഘടിപ്പിക്കാൻ തുടങ്ങിയത്. വർഷം 50 കോടി രൂപ ജീവനക്കാർക്ക് ഇൻസെൻറ്റിവ് നൽകാറുണ്ട്. 2014ൽ 700 ഫ്ലാറ്റ്, 525 വജ്രാഭരണങ്ങൾ എന്നിവയാണ് ജീവനക്കാർക്ക് നൽകിയതെന്നും ധോലാകിയ കൂട്ടിച്ചേര്‍ത്തു.