Asianet News MalayalamAsianet News Malayalam

ഹാദിയ-ഷെഫിന്‍ വിവാഹം നിയമപരമാണെന്ന് സുപ്രീം കോടതി വിധി

വിവാഹത്തെക്കുറിച്ച് കേസെടുക്കാനാവില്ലെന്ന് ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി രാവിലെ വ്യക്തമാക്കിയിരുന്നു. വിവാഹം ഇന്ത്യയുടെ ബഹുസ്വരതയുടെ ഭാഗമാണ്.

hadiya case final verdict in supreme court

ദില്ലി: ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി വിധിച്ചു.  വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന് എതിരെ ഷെഫിന്‍ ജഹാന്‍ ഹര്‍ജിയിലാണ് നിര്‍ണ്ണായക വിധി. കേരള ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ചിരുന്ന വിധി സുപ്രീം കോടതി റദ്ദാക്കി. കേസില്‍ ഹാദിയ തന്നെ കോടതിയില്‍ ഹാജരായി താന്‍ സ്വന്തം ഇഷ്ടപ്രകാരം വിവാഹിതയായതാണെന്ന് അറിയിച്ചിട്ടുണ്ട്. കോടതി അതിനൊപ്പം നില്‍ക്കുകയാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചു.

ഭരണഘടനയുടെ 226ാം അനുച്ഛേദം അനുസരിച്ച് ഏതൊരു വിഷയത്തിലും സ്വമേധയാ ഇടപെടാന്‍ കോടതിക്ക് അധികാരമുണ്ട്. എന്നാല്‍ വിവാഹം റദ്ദാക്കാന്‍  ഇത് ഉപയോഗിക്കുകവഴി ഹൈക്കോടതി ദുരുപയോഗം ചെയ്തുവെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. വിവാഹത്തെക്കുറിച്ച് കേസെടുക്കാനാവില്ലെന്ന് ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി രാവിലെ വ്യക്തമാക്കിയിരുന്നു. വിവാഹം ഇന്ത്യയുടെ ബഹുസ്വരതയുടെ ഭാഗമാണ്. അത് തകര്‍ക്കാനാകില്ല.  എന്നാല്‍ തീവ്രവാദ ബന്ധമുണ്ടെങ്കില്‍ ഷെഫീന്‍ ജഹാനും ഹാദിയക്കുമെതിരെ കേസെടുക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. കേസില്‍ അന്തിമവിധി വന്നതോടെ ഹാദിയക്കും ഷെഫിന്‍ ജഹാനും ഭാര്യാ-ഭര്‍ത്താക്കന്മാരായി കഴിയാന്‍ ഇനി നിയമതടസമില്ല. 

കേസ് ഇന്ന് രാവിലെ പരിഗണിച്ചപ്പോഴും ഷെഫിന്‍ ജഹാനെതിരെ തീവ്രവാദ ബന്ധം ആരോപിക്കുന്ന തെളിവുകള്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ അതൊക്കെ നിങ്ങള്‍ക്ക് അന്വേഷിക്കാമെന്നും ഷെഫിന്‍ ജഹാനെതിരെയോ വേണമെങ്കില്‍ ഹാദിയക്കെതിരെയോ കേസെടുക്കാമെന്നും അന്വേഷണം നടത്തി അറസ്റ്റ് ചെയ്യാമെന്നും പറഞ്ഞ പറഞ്ഞ സുപ്രീം കോടതി, പക്ഷേ വിവാഹത്തില്‍ ഇടപെടാന്‍ ആര്‍ക്കും അധികാരമില്ലെന്നും സുപ്രീം കോടതി വിധിച്ചു. വിവാഹം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭാര്യക്കോ ഭര്‍ത്താവിനോ കോടതിയെ സമീപിക്കാം. എന്നാല്‍ മൂന്നാമത് ഒരാള്‍ക്ക് അതിന് അധികാരമില്ല. കോടതിക്കും രണ്ട് വ്യക്തികളുടെ ഈ അവകാശം ചോദ്യം ചെയ്യാനാവില്ല.

കഴിഞ്ഞ വര്‍ഷമാണ് ഹാദിയയുടെ പിതാവ് അശോകന്‍ സമര്‍പ്പിച്ച ഹേബിയിസ് കോര്‍പസ് ഹര്‍ജി പരിഗണിച്ച് വിവാഹം റദ്ദാക്കിയത്. തുടര്‍ന്ന് ഹാദിയയെ അച്ഛനൊപ്പം വീട്ടിലേക്ക് അയക്കുകയായിരുന്നു. വീട്ടില്‍ പോകാന്‍ തയ്യാറാകാതിരുന്ന ഹാദിയയെ പൊലീസ് സഹായത്തോടെയാണ് വീട്ടിലെത്തിച്ചത്. കനത്ത പൊലീസ് കാവലിലാണ് ഹാദിയ വീട്ടില്‍ കഴിഞ്ഞത്. വീട്ടുതലങ്കലിലായിരുന്നുവെന്നും അവിടെ പീഡിപ്പിക്കപ്പെട്ടുവെന്നും ഹാദിയ പിന്നീട് കോടതിയെ അറിയിക്കുകയും ചെയ്തു.

ഹൈക്കോടതി വിധിക്കെതിരെ പിന്നീട് ഷെഫിന്‍ ജെഹാനാണ് സുപ്രീം കോടതിയെ സമീപിച്ചത്. പ്രമുഖ അഭിഭാഷകന്‍ കപില്‍ സിബലാണ് സുപ്രീം കോടതിയില്‍ ഷെഫിന് വേണ്ടി ഹാജരായത്. അദ്ദേഹത്തിന്റെ വാദം അംഗീകരിച്ച് ഹാദിയെ കോടതിയില്‍ വിളിച്ചുവരുത്തി അഭിപ്രായം തേടിയിരുന്നു. താന്‍ സ്വന്തം ഇഷ്‌ടപ്രകാരമാണ് ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചതെന്നും തനിക്ക് ഭര്‍ത്താവിനൊപ്പം പോകാനാണ് താല്‍പര്യമെന്നും ഹാദിയ കോടതിയെ അറിയിച്ചു.

വീട്ടിലേക്ക് പോകാന്‍ താല്‍പര്യമില്ലെന്നും ഹാദിയ അന്ന് കോടതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് വീട്ടിലേക്കോ ഷെഫിന്‍ ജഹാനൊപ്പമോ അയക്കാതെ ഹാദിയയെ പഠനം തുടരാനായി കോളേജിലേക്ക് അയക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചുകൊണ്ട് ഇടക്കാല ഉത്തരവിറക്കി. സേലത്തെ ശിവരാജ് ഹോമിയോ കോളേജിലാണ് ഹാദിയ ഇപ്പോള്‍ പഠിക്കുന്നതും താമസിക്കുന്നതും. ഷെഫിന്‍ ജഹാന്‍ കോളേജിലെത്തി ഹാദിയയെ സന്ദര്‍ശിച്ചിരുന്നു. വിധി വന്നതോടെ ഇനി ഹാദിയക്കും ഷെഫിനും ഒരുമിച്ച് ജീവിക്കാനാവും.

Follow Us:
Download App:
  • android
  • ios