ഹാദിയ കേസ് എൻഐഎ അന്വേഷിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ഹാദിയ കേസ് റിട്ട. സുപ്രീംകോടതി ജഡ്ജിയുടെ മേൽനേട്ടത്തിൽ എൻ ഐ എ അന്വേഷിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് ആര്‍.വി.രവീന്ദ്രനെയാണ് മേൽനോട്ടത്തിനായി സുപ്രീംകോടതി നിയമിച്ചത്. ഹാദിയയുടെ ഭാഗം കേട്ട് മാത്രമേ കേസിൽ അന്തിമ തീരുമാനം എടുക്കൂയെന്നും സുപ്രീംകോടതി വ്യക്തമാക്കി. എൻ.ഐ.എ അന്വേഷണത്തെ കേരളം എതിര്‍ത്തില്ല.
ഹാദിയ കേസിൽ കേരള ഹൈക്കോടതി വിധി ചോദ്യം ഷെഫിൻ ജഹാൻ നൽകിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ഹാദിയയെ മതം മാറ്റിയതിൽ തീവ്രവാദ സ്വാധീനമുണ്ടെന്നും ഷെഫിൻ ജഹാന് ഐ.എസ് ബന്ധമുണ്ടെന്നും പെണ്‍കുട്ടിയുടെ അച്ഛൻ അശോകൻ നേരത്തെ കോടതിയിൽ ആരോപിച്ചിരുന്നു. ഇതോടെയാണ് എൻ.ഐ.എ അന്വേഷണം സുപ്രീംകോടതി തന്നെയാണ് മുന്നോട്ടുവെച്ചത്.
കോടതി നിര്‍ദ്ദേശിച്ചാൽ അന്വേഷിക്കാൻ എതിര്‍പ്പില്ലെന്ന് എൻ.ഐ.എയും വ്യക്തമാക്കി. ഇത് അംഗീകരിച്ച ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍ അദ്ധ്യക്ഷനായ ബെഞ്ച് അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ സുപ്രീംകോടതി റിട്ട. ജസ്റ്റിസ് ആര്‍.വി.രവീന്ദ്രനെ നിയമിക്കുകയും ചെയ്തു. ജസ്റ്റിസ് കെ.എസ്.രാധാകൃഷ്ണനെ നിയമിക്കാനായിരുന്നു സുപ്രീംകോടതി ആദ്യം തീരുമാനിച്ചതെങ്കിലും ഷെഫിൻ ജഹാന്‍റെ അഭിഭാഷകൻ കപിൽ സിബൽ എതിര്‍ത്തതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ആര്‍ വി രവീന്ദ്രനെ നിയമിച്ചത്.
ഹാദിയയെ മതം മാറ്റിയുള്ള വിവാഹത്തിന് പിന്നിൽ തീവ്രവാദ സ്വാധീനം ഉണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാകും എൻഐഎ അന്വേഷിക്കുക. ഷെഫിൻ ജഹാന്‍റെയും ഹാദിയയുടെയും വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് ഹാദിയുടെ ഭാഗം കൂടി കേൾക്കുമെന്നും കോടതി അറിയിച്ചു. കേസിലെ എല്ലാ രേഖകളും എൻ.ഐ.എക്ക് നൽകാൻ കേരള സര്‍ക്കാരിനോട് ചീഫ് ജസ്റ്റിസ് ബെഞ്ച് ആവശ്യപ്പെട്ടു. കേസ് പരിഗണിച്ചപ്പോൾ എൻ.ഐ.എ അന്വേഷത്തെ കേരള സര്‍ക്കാര്‍ എതിര്‍ത്തില്ല.