ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കോടതി നടപടിയുടെ വിശദാംശങ്ങൾ അറിയിക്കണമെന്ന് ഹൈക്കോടതി
തിരുവനന്തപുരം: ഫോണ്‍ കെണിക്കേസില്‍ മുന്‍ മന്ത്രി എ. കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കോടതി നടപടിയുടെ വിശദാംശങ്ങൾ അറിയിക്കാൻ ഹൈക്കോടതി സർക്കാരിനോടാവശ്യപ്പെട്ടു. ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ സി ജെ എം കോടതി വിധിക്കെതിരെ തിരുവനന്തപുരം സ്വദേശി മഹാലക്ഷ്മി സമർപിച്ച ഹർജിയിലാണ് കോടതി നിർദേശം.
കേസിന്റെ സാമൂഹികവും ധാർമികവുമായ വശങ്ങളിലേക്ക് കടക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസിന്റെ മുൻഗണനാ ക്രമം തീരുമാനിക്കുന്നതിലെയും കേസ് തീർപ്പാക്കുന്നതിലെയും നടപടി ക്രമങ്ങളിൽ വീഴ്ചയുണ്ടായെന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടി . എന്നാൽ പരാതിക്കാരിയുടെ വിലാസം പോലും വ്യക്തമല്ലെന്നായിരുന്നു സർക്കാരിന്റെ വാദം . സർക്കാർ നൽകുന്ന വിശദാംശങ്ങളിൽ ഇക്കാര്യവും ഉൾപ്പെടുത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
ശശീന്ദ്രനെ കുറ്റവിമുക്തനാക്കരുതെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിൽ തൈക്കാട് സ്വദേശിനി മഹാലക്ഷ്മി സമർപ്പിച്ച ഹർജി തള്ളിയിരുന്നു . കേസുമായി മുന്നോട്ട് പോവാന്‍ താല്‍പര്യമില്ലെന്ന മാധ്യമ പ്രവര്‍ത്തകയുടെ സത്യവാങ്മൂലത്തി.െൻയും പ്രത്യേക അപേക്ഷയുടേയും അടിസ്ഥാനത്തിലാണ് മജിസ്‌ട്രേറ്റ് കോടതി ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയതെന്ന് ഹര്‍ജിയിൽ പറയുന്നു. കേസ് ഈ മാസം 15 ന് പരിഗണിക്കും