ഹണിപ്രീതിന് മുന്നറിയിപ്പുമായി ഡല്‍ഹി ഹൈക്കോടതി; കീഴടങ്ങുന്നതാണ് നല്ലത്
ദില്ലി: കീഴടങ്ങുന്നതാണ് നല്ലതെന്ന് ആൾ ദൈവം ഗുര്‍മീത് റാം റഹീം സിംഗിന്‍റെ വളര്‍ത്തുമകൾ ഹണിപ്രീത് ഇൻസാന് ദില്ലി ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ഹണിപ്രീതിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നടക്കവേയാണ് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയത്. ജാമ്യാപേക്ഷ വിധി പറയുന്നതിനായി മാറ്റി.
ഹരിയാനയിൽ രജിസ്റ്റർ ചെയ്ത കേസിൽ എങ്ങനെയാണ് ദില്ലി ഹൈക്കോടതിയെ സമീപിക്കുന്നതെന്ന ചോദ്യമാണ് മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നടക്കവേ കോടതി ചോദിച്ചത്. ഹണിപ്രീത് ദില്ലിയിലെ വസതിയിലാണ് താമസിക്കുന്നതെന്നും ഇവിടെവച്ച് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും ഹണിപ്രീതിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ രാജ്യദ്രോഹക്കുറ്റമുടക്കം ചുമത്തപ്പെട്ട പ്രതി കേസന്വേഷണത്തോട് നിഷേധാന്മകമായ നിലപാട് സ്വീകരിക്കുന്നതെന്ന് വാദം തുടരവേ കോടതി പറഞ്ഞു. ജീവന് ഭീഷണിയുണ്ടെന്നായിരുന്നു ഹണിപ്രീതിന്റെ ജാമ്യാപേക്ഷ. എങ്കിൽ കോടതിയിൽ കീഴടങ്ങി അന്വേഷണത്തോട് സഹകരിക്കുന്നതാണ് നല്ലതെന്ന് കോടതി മുന്നറിയിപ്പ് നൽകി.
ജാമ്യാപേക്ഷ വിധി പറയുന്നതിനായി മാറ്റി. ലജ്പത് നഗറിലെ അഭിഭാഷകന്‍റെ വീട്ടിൽ നിന്ന് ഹണിപ്രീതിനോട് സാമ്യമുള്ള സ്ത്രീ ബുർഖ ധരിച്ച് കയ്യിൽ ബാഗുമായി നടന്ന് പോവുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അഭിഭാഷകന്‍റെ അയൽവാസിയാണ് ദൃശ്യങ്ങൾ കൈമാറിയത് ദില്ലിയിലെ ഗ്രേറ്റർ കൈലാഷിലെ വീട്ടിലെ മേൽവിലാസത്തിലാണ് ജാമ്യേപേക്ഷ നൽകിയത്.വീട്ടിൽ പാഞ്ച്കുല പൊലീസ് റെയ്ഡ‍് നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.