കോതമംഗലം ചെറിയ പള്ളിത്തർക്കം: കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതിയുടെ നോട്ടീസ്
കോതമംഗലം ചെറിയ പള്ളിത്തർക്കത്തില്‍ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതിയുടെ നോട്ടീസ്. കേന്ദ്ര സേനയുടെ സംരംക്ഷണം ആവശ്യപ്പെട്ട് റമ്പാൻ തോമസ് പോള്‍ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് നടപടി.
കൊച്ചി: കോതമംഗലം ചെറിയ പള്ളിത്തർക്കത്തില്‍ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതിയുടെ നോട്ടീസ്. കേന്ദ്ര സേനയുടെ സംരംക്ഷണം ആവശ്യപ്പെട്ട് റമ്പാൻ തോമസ് പോള്‍ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് നടപടി. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തം ആണെന്ന് കോടതി ചൂണ്ടിക്കാട്ടി.
നിയമം നടപ്പാക്കാൻ പൊലീസിന് സാധിക്കാത്തതിനാൽ കേന്ദ്രസേനയുടെ സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് റമ്പാൻ തോമസ് പോൾ ഹര്‍ജി നല്‍കിയത്. അതേസമയം, കേസ് ജനുവരി നാലിന് വീണ്ടും പരിഗണിക്കും. സർക്കാരിനോട് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു.
കോടതി വിധി നടപ്പാക്കുന്നത് വരെ കോതമംഗലം പള്ളിയില്‍ നിന്ന് മടങ്ങില്ലെന്ന് തോമസ് പോള്‍ റമ്പാനും നിലപാട് കടിപ്പിച്ചു. കോടതിവിധിയുടെ പശ്ചാത്തലത്തിൽ പ്രാർത്ഥനയ്ക്കായി കോതമംഗലം ചെറിയപള്ളിയിൽ എത്തിയ ഓർത്തഡോക്‌സ് റമ്പാനെ വിശ്വാസികൾ തടഞ്ഞിട്ട് 24 മണിക്കൂറാകുന്നു. റമ്പാനും 4 ഓർത്തഡോക്സ് വിശ്വാസികളും വന്ന വാഹനത്തിന് മുന്നിൽ നൂറുകണക്കിന് യാക്കോബായ വിശ്വാസികൾ പ്രതിഷേധിക്കുന്നു. പള്ളി അങ്കണത്തിൽ ഇപ്പോഴും തര്‍ക്കം തുടരുകയാണ്.
ആരാധനാ അവകാശത്തെച്ചൊല്ലി ഓർത്തഡോക്സ് - യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന കോതമംഗലം ചെറിയ പള്ളിയിൽ ഓർത്തഡോക്സ് റമ്പാനായ തോമസ് പോൾ ആരാധന നടത്താന്‍ എത്തിയതോടെ ഇന്നലെ സംഘര്‍ഷമുണ്ടായിരുന്നു. രാവിലെ പള്ളിയിലെത്തിയ റമ്പാന് നേരെ യാക്കോബായ വിശ്വാസികൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് പൊലീസ് കൂട്ട അറസ്റ്റ് തുടങ്ങിയെങ്കിലും പ്രശ്നം നിയന്ത്രണാതീതമാവുമെന്ന് കണ്ട് റമ്പാനെ സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു. എന്നാല്‍ പള്ളിയിലെത്തി വീണ്ടും പ്രാര്‍ത്ഥന നടത്താന്‍ ശ്രമിച്ച റമ്പാന്‍ തോമസ് പോളിനെ യാക്കോബായ വിഭാഗക്കാര്‍ തടയുകയായിരുന്നു.