ഹോമി ജെ ഭാഭയുടെ മരണത്തിന്‍റെ ദുരൂഹത നീങ്ങുമോ?
ദില്ലി: പല കാര്യങ്ങളില്‍ താല്‍പ്പര്യമുള്ളവരുണ്ട് ഈ ലോകത്ത്. എന്നാല്‍ വിമാന അപകടങ്ങളില്‍ കൊല്ലപ്പെട്ടവരുടെ അവശിഷ്ടങ്ങള്‍ കണ്ടുപിടിക്കുന്നതില്‍ താല്‍പ്പര്യമുള്ളവരുണ്ടാകുമോ? എന്നാല്‍ അങ്ങനെയൊരാളുണ്ട്, അദ്ദേഹമാണ് ഡാനിയേല്‍ റോച്ചേ . വര്‍ഷങ്ങളായി ആല്‍പ്പസ് പര്‍വ്വതത്തിലെ ബോസണില്‍ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ക്കായി തിരച്ചില്‍ നടത്തുന്ന റോച്ചേയ്ക്ക് കഴിഞ്ഞ വ്യഴാഴ്ച്ച ഒരു വിമാനത്തിന്‍റെ എന്‍ജിന്‍ ലഭിച്ചു. തുടര്‍ന്ന് ഒരു കൈപ്പത്തിയും കാലിന്‍റെ തുടര്‍ഭാഗവും ലഭിക്കുകയുണ്ടായി.
1966 ജനുവരിയില്‍ ബോംബെയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ ബോയിങ്ങ് 707 എന്ന വിമാനം ആല്‍പ്സ് പര്‍വ്വതത്തിലെ മോന്‍റ് ബ്ളാങ്കിന് സമീപം തകര്‍ന്നിരുന്നു. വിമാനത്തിലുണ്ടായിരുന്ന 117 പേര്‍ കൊല്ലപ്പെടുകയും ചെയ്തു.ഈ വിമാനത്തിന്‍റെ എന്‍ജിനും യാത്രികരാരുടെയോ ശരീരത്തിന്‍റെ അവശിഷ്ടങ്ങളുമാണ് റോച്ചേയ്ക്ക് ലഭിച്ചത്.
ചരിത്രത്തിൽ പുതഞ്ഞ ആ അപകടത്തിന്‍റെ അവശിഷ്ടങ്ങളില്‍ നിന്ന് പുതിയ സത്യങ്ങളിലേക്ക് എത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ജനത .ഇന്ത്യന്‍ ആണവ ഗവേഷണ പദ്ധതിയുടെ പിതാവ് ജെ ഭാഭ ഇതേ വിമാനത്തിലാണ് സഞ്ചരിച്ചത്. പൈലറ്റിന്റെ പിഴവാണ് അപകടകാരണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എന്നാൽ ഭാഭയുടെ മരണത്തിൽ അമേരിക്കയ്ക്ക് പങ്കുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുയർന്നിരുന്നു.
2008ൽ സിഐഎ ഓഫീസറായിരുന്ന റോബർട്ട് ടി ക്രൗളിയുമായി ഒരു മാധ്യമപ്രവർത്തകൻ നടത്തിയ ഫോൺ സംഭാഷണം പുറത്തു വന്നിരുന്നു. ഇന്ത്യയുടെ ആണവ ഗവേഷണത്തെ തകർക്കാനായി അമേരിക്ക ആസൂത്രണം ചെയ്ത അപകടമാണ് 1996ലേത് എന്നായിരുന്നു ആ സംഭാഷണത്തിലെ വിവരം .
ഗവേഷണത്തെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ ഇന്ത്യ ഔദ്യോഗികമായി ഫ്രഞ്ച് സർക്കാരിനോട് ആവശ്യപ്പടും.റോച്ചെയുടെ ഗവേഷണം ആൽപ്സിൽ തുടരുന്പോൾ ഭാഭയുടെ മരണത്തിലെ ദുരൂഹത നീങ്ങുമെന്ന പ്രതീക്ഷയും ഏറുകയാണ്.