ബിഹാറിലെ മാധ്യമപ്രവർത്തകന്റെ കൊലപാതകം സിബിഐക്ക് വിട്ടു
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിഹാറിലെ സിവാനിലെ റെയിൽവ്വെ സ്റ്റേഷനടുത്ത് വച്ച് ഹിന്ദി പത്രമായ ഹിന്ദുസ്ഥാന്‍റെ ബ്യൂറോ ചീഫ് രജ്ദേവ് രഞ്ചനെ ഒറു സംഘം വെടിവച്ചു കൊന്നത്. സംഭവത്തിൽ ഭരണകക്ഷിയായ ആർജെഡിയുടെ നേതാക്കൾക്ക് പങ്കുണ്ടെന്നാരോപിച്ച് പ്രതിപക്ഷം പ്രതിഷേധം
ശക്തമാക്കുന്നതിനിടെയാണ് കേസ് സിബിഐക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ബിഹാർ തലസ്ഥാനമായ പറ്റ്നയിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് കേസ് സിബിഐക്ക് ശുപാർശ ചെയ്തതായി മുഖ്യമന്ത്രി നീതീഷ് കുമാർ അറിയിച്ചത്.സംസ്ഥാന പൊലീസിൽ പൂർണ വിശ്വാസമുണ്ടെന്നു പറഞ്ഞ നിതീഷ് കുമാർ കുടുംബാംഗങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് കേസ് സിബിഐക്ക് വിടുന്നതെന്നും വ്യക്തമാക്കി.
മാധ്യമപ്രവർത്തകർക്കെതിരെയുള്ള ആക്രമണം സർക്കാരിനെതിരെയുള്ള ആക്രമണമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ മറ്റൊരു കേസിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന ആർജെഡി നേതാവായ ഷഹബുദ്ദീനെ കുറിച്ച് രഞ്ചൻ നിരന്തരം വാർത്തകൾ നൽകിയിരുന്നെന്നും ഇത് കൊലപാതകത്തിന് കാരണമായെന്നുമുള്ള ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ പ്രതിപക്ഷം സർക്കാരിനെതിരെ പ്രതിഷേധമുയർത്തുന്നത് തടയാനാണ് കേസ് സിബിഐക്ക് വിടുന്നതെന്നാണ് വിലയിരുത്തൽ.