ഐക്യരാഷ്ട്ര സഭയില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
ന്യൂയോര്‍ക്ക്: പാക്കിസ്ഥാൻ ഇപ്പോൾ "ടെററിസ്ഥാൻ' ആണെന്ന് യുഎൻ ജനറൽ അസംബ്ലിയിൽ ഇന്ത്യ. ചരിത്രപരമായി നോക്കിയാൽ ഭീകരവാദത്തിന്റെ ഭൂമിശാസ്ത്രപരമായ പര്യായമായി പാക്കിസ്ഥാൻ മാറി. ശുദ്ധമായ ഭീകരതയാണ് അവർ ഉത്പാദിക്കുന്നത്. ആഗോള തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും കയറ്റുമതി ചെയ്യുകയുമാണ് പാക്കിസ്ഥാനെന്നും യുഎന്നിൽ സംസാരിച്ച ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഈനം ഗംഭീർ വിമർശിച്ചു.
മിന്നൽ ആക്രമണം പോലുള്ള പരിമിതയുദ്ധങ്ങൾക്ക് ഇന്ത്യ തുനിഞ്ഞാൽ ഹ്രസ്വദൂര ആണവായുധങ്ങൾകൊണ്ടു തിരിച്ചടിക്കുമെന്ന പാക് പ്രധാനമന്ത്രി ഷഹീദ് ഖക്കൻ അബ്ബാസിയുടെ പ്രസ്താവനകൾക്ക് മറുപടി നൽകുകയായിരുന്നു ഗംഭീർ. യുഎന്നിന്റെ ഭീകരപട്ടികയിൽ ഉൾപ്പെട്ട ലഷ്കർ ഭീകരൻ ഹാഫിസ് മുഹമ്മദ് സയിദ് രാഷ്ട്രീയ കക്ഷിയുടെ നേതാവായി അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നോക്കുകയാണ്.
ഭീകരപ്രവർത്തനവുമായുള്ള പാക് ബന്ധത്തിനുള്ള തെളിവാണിത്. ആഗോള ഭീകരർക്ക് രാഷ്ട്രീയ ഭാവി നൽകി സൈനിക നഗരത്തിൽ സംരക്ഷിക്കുകയാണ് അയൽരാജ്യമെന്നതിന് ഉദാഹരണമായി ഈനം ഗംഭീർ ചൂണ്ടിക്കാട്ടി.
ജമ്മു കാശ്മീർ പ്രശ്നം ഉയർത്തി രാജ്യത്ത് നടക്കുന്ന ഭീകരപ്രവർത്തനങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ നോക്കുന്നത് പാക്കിസ്ഥാന്റെ ദീർഘകാലമായിട്ടുള്ള തന്ത്രമാണെന്നും ഇന്ത്യ ആരോപിച്ചു.
ഒസാമ ബിൻ ലാദനു സംരക്ഷണവും മുല്ല ഒമറിനും അഭയവും നൽകിയ അസാധാരണ നാടായ പാക്കിസ്ഥാന് ഇരകളായി പെരുമാറാനുള്ള കഴിവുണ്ട്. ദുഷിപ്പിക്കലും വഞ്ചനയും ചതിയും നിറഞ്ഞ പാക്കിസ്ഥാന്റെ തന്ത്രത്തോട് അയൽക്കാരെല്ലാം വേദനയോടെ പരിചിതരായെന്നും ഗംഭീർ പറഞ്ഞു.
ജമ്മു കാഷ്മീർ സംസ്ഥാനം എല്ലായ്പ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഭാഗമായിരിക്കുമെന്ന് പാക്കിസ്ഥാൻ മാനസിലാക്കണം. അതിർത്തി കടന്നുള്ള തീവ്രവാദത്തിലൂടെ ഇന്ത്യയുടെ പ്രാദേശിക സമന്വയത്തെ ക്ഷയിപ്പിക്കാൻ സാധിക്കില്ലെന്നും ഇന്ത്യൻ പ്രതിനിധി പറഞ്ഞു.
ഇന്ത്യയുടെ പരിമിതയുദ്ധസിദ്ധാന്തത്തെ കണക്കാക്കിയാണ് അണ്വായുധങ്ങളും ഹ്രസ്വദൂര മിസൈലുകളും തയാറാക്കിയിരിക്കുന്നത്. പാക് ആണവശേഖരം സിവിലിയൻ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ന്യൂക്ലിയർ കമാൻഡ് അഥോറിറ്റി (എൻസിഎ) ഭീകരരുടെ പിടിയിലാകില്ലെന്നും അബ്ബാസി അവകാശപ്പെട്ടിരുന്നു.