ചരിത്ര നേട്ടവുമായി ഐഎസ്ആര്‍ഒ: നൂറാം ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ നൂറാം ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ച് ചരിത്രം കുറിച്ച് ഐഎസ്ആർഒ. ഇന്ന് രാവിലെ 9.29ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽ നിന്ന് കുതിച്ചുയർന്ന പിഎസ്എൽവി സി 40 റോക്കറ്റാണ് ചിരിത്രവിജയം നേടിയത്. കാർട്ടോസാറ്റ് 2 സീരിസിലെ പ്രധാന ഉപപഗ്രഹത്തിനൊപ്പം 30 സഹഉപഗ്രഹങ്ങളുമായാണ് പിഎസ്എൽവി ആകാശത്തേക്ക് കുതിച്ചത്. ഇതിൽ 28 ഉപഗ്രഹങ്ങൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ളതാണ്. ഐഎസ്ആർഒയുടെ വാണിജ്യവിഭാഗമായ ആൻട്രിക്സ് കോർപ്പറേഷനുമായുള്ളയുടെ ധാരണയുടെ അടിസ്ഥാനത്തിലുള്ളതാണ് ഈ വിക്ഷേപണങ്ങൾ. ഇന്ത്യയുടെ തന്നെ രണ്ട് ചെറുഉപഗ്രഹങ്ങളും പിഎസ്എൽവി സി 40 ൽ ഉണ്ടായിരുന്നു.
നാല് മാസങ്ങൾക്ക് മുൻപ് നടന്ന പിഎസ്എൽവി വിക്ഷേപണം പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയുള്ള വിക്ഷേപണവിജയത്തിൽ ഐഎസ്ആർഒ ശാസ്ത്രജ്ഞർ സന്തോഷം രേഖപ്പെടുത്തി. വിക്ഷേപണവിജയം രാജ്യത്തിനുള്ള പുതുവർഷസമ്മാനമായി സമർപ്പിക്കുന്നതായി സ്ഥാനം ഒഴിയുന്ന ചെയർമാൻ ഡോ. എ.എസ് കിരൺകുമാർ പറഞ്ഞു.
റിമോർട്ട് സെൻസിംഗിനുള്ള അത്യാധുനിക ഉപഗ്രഹമാണ് പിഎസ്എൽവി സി 40 ഭ്രമണപഥത്തിലെത്തിച്ച കാർട്ടോസാറ്റ് 2 സീരിസിലെ ഉപഗ്രഹം . ഇന്ത്യൻമേഖലയുടെ വളരെ കൃത്യതയുള്ള ചിത്രങ്ങൾ എടുക്കാൻ കഴിയുന്ന പ്രത്യേക ക്യാമറകളാണ് ഉപഗ്രഹത്തിലുള്ളത്. 710 കിലോ ഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ ഭൂമിയിൽ നിന്ന് 505 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് റോക്കറ്റ് എത്തിച്ചിരിക്കുന്നത്.