ചരിത്രമെഴുതി ഐഎസ്ആര്‍ഒ; പിഎസ്‌എല്‍വി സി-34 വിക്ഷേപണം വിജയകരം
ശ്രീഹരിക്കോട്ട: ബഹിരാകാശ രംഗത്ത് ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ. 20 ഉപഗ്രഹങ്ങളെയും വഹിച്ചുകൊണ്ടുള്ള റോക്കറ്റ് പിഎസ്എല്‍വി സി 34 വിജയകരമായി വിക്ഷേപിച്ചു. രാവിലെ 9.26ന് ശ്രീഹരിക്കോട്ടയില്‍നിന്നായിരുന്നു വിക്ഷേപണം.
ഭൗമ നിരീക്ഷണത്തിനുള്ള കാര്‍ട്ടോസാറ്റ്--2 ഉപഗ്രഹവും 19 ചെറു ഉപഗ്രഹങ്ങളുമാണ് പിഎസ്എല്‍വി സി-34 വഹിക്കുന്നത്. അമേരിക്ക, കാനഡ, ജര്‍മനി, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലെ രണ്ട് വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍നിന്നുമുള്ളവയാണ് മറ്റ് 19 എണ്ണം. 505 കിലോമീറ്റര്‍ അകലെയായി ഒരേ ഭ്രമണപഥത്തിലാണ് 20 ഉപഗ്രഹങ്ങളും എത്തിക്കുക. ഒരേ വിക്ഷേപണ വാഹനമുപയോഗിച്ച് ഭാവിയില്‍ വിഭിന്നങ്ങളായ ഉപഗ്രഹങ്ങള്‍ വ്യത്യസ്ഥ ഭ്രമണപഥങ്ങളില്‍എത്തിക്കുന്നതിന്റെ ഭാഗമായുള്ള പരീക്ഷണമാണിത്.
1288 കിലോഗ്രാമാണ് 20 ഉപഗ്രഹങ്ങളുടെയും കൂടി ആകെ ഭാരം. 2008 ൽ ഒരു വിക്ഷേപണത്തിൽ 10 ഉപഗ്രഹങ്ങൾ ISRO വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചിരുന്നു.
2014ൽ റഷ്യ DNEPR റോക്കറ്റിൽ 37 ഉപഗ്രഹങ്ങളാണ് വിജയകരമായി വിക്ഷേപിച്ചതാണ് ഈ രംഗത്തെ റെക്കോഡ്. ഈ വർഷം ഇതുവരെ 11 വിദേശ ഉപഗ്രഹങ്ങള്‍പിഎസ്എല്‍വി - സി 28, സി 30 എന്നീ റോക്കറ്റുകള്‍ ഭ്രമണപഥത്തില്‍ എത്തിച്ചിട്ടുണ്ട്. 1994 മുതൽ 2015 വരെയുള്ള രണ്ടുപതിറ്റാണ്ട് കാലത്തായി പിഎസ്എൽവി ഭ്രമണപഥത്തിലെത്തിച്ചത് ആകെ 84 ഉപഗ്രഹങ്ങളാണ്. ഇതിൽ 51 എണ്ണവും വിദേശ ഉപഗ്രങ്ങളായിരുന്നു.