കെഎസ്ആര്‍ടിസി ജീവനക്കാര്‍ കടുത്ത മാനസികപിരിമുറുക്കത്തിലെന്ന് സിഐടിയു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ കടുത്ത മാനസികപിരിമുറുക്കത്തിലെന്ന് സിഐടിയു റിപ്പോർട്ട്. മാനേജുമെന്‍റിന്‍റെ ഏകപക്ഷീയ ഉത്തരവുകളാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. അതേസമയം കെഎസ്ആര്‍ടിസിക്ക് അടുത്ത 2 വര്‍ഷം 1900 കോടി കൊടുക്കുമെന്ന് K S R T E A സംസ്ഥാന സമ്മേളനത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചു.
കെഎസ്ആർടിസി മാനെജ്മെന്‍റിനെതിരെയും സർക്കാർ നടപടികള്‍ക്കെതിരെയും രൂക്ഷമായ വിമർശനം. ജീവനക്കാർ വന്‍തോതില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നു. ഇത് സ്ഥപനത്തിന്‍റെ തകർച്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇതുതടയാന്‍ മാനസികാരോഗ്യ രംഗത്തെ വിദഗ്ദ്ധരെകൊണ്ട് വിശദമായ പഠനം നടത്തണമെന്നും ജീവനക്കാർക്ക് കൗൺസിലിംഗ്, കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍, കുടുംബയോഗങ്ങള്‍ എന്നിവ ദൈനംദിന സംഘടനാ പ്രവർത്തനത്തിന്‍റെ ഭാഗമാക്കണമെന്നും സംസ്ഥാനസമ്മേളനത്തിന്‍റെ 2 ദിവസം സമർപ്പിച്ച യൂണിറ്റ് റിപ്പോർട്ട് നിർദേശിക്കുന്നു. തീർന്നില്ല ഓഡിറ്റ് റിപ്പോർട്ടിലും ഗുരുതര കണ്ടെത്തലുകളുണ്ട്. ഫ്രീപാസ് കൈവശം വച്ചിട്ടും യാത്രായിനത്തില്‍ നേതാക്കള്‍ കൈപ്പറ്റിയത് കാല്‍ക്കോടിരൂപയാണെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം കെഎസ്ആർടിസി വിദ്യാർത്ഥി കൺസഷന്‍പോലുള്ള സൗകര്യങ്ങള്‍ക്ക് നഷ്ടപരിഹാരം സർക്കാർ നല്‍കും ഇത് വർഷം തോറും 10% വർദ്ദിപ്പിക്കും. ഒപ്പം ബാങ്കുകളുമായി സഹകരിച്ച് 3100 കോടിരൂപയുടെ കടബാധ്യത 20 വർഷം കൊണ്ട് തിരിച്ചടയ്ക്കാനുള്ള പദ്ധതി ആവിഷ്കരിച്ചതായും സമ്മേളനത്തില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. ഇതോടെ നിലവിലെ പ്രതിദിനബാധ്യത 3 കോടിയില്‍നിന്നും 96 ലക്ഷമാക്കി കുറയ്ക്കാന്‍ കഴിയുമെന്നാണ് സർക്കാറിന്‍റെ പ്രതീക്ഷ. സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുന്ന കെഎസ്ആർടിസി കെട്ടിടങ്ങള്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്താനും സർക്കാർ തീരുമാനിച്ചു കഴിഞ്ഞു.