വിദേശ നേതാവുമായുള്ള ട്രംപിന്റെ ആദ്യ കൂടിക്കാഴ്ച ജപ്പാന് പ്രധാനമന്ത്രിയുമായി
വാഷിംഗ്ടണ്‍: പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഡൊണാൾഡ് ട്രംപിന്റെ ആദ്യ കൂടിക്കാഴ്ച ജപ്പാൻ പ്രധാനമന്ത്രി ഷിൻസെ ആബെയുമായി. ന്യൂയോർക്ക് സന്ദർശിക്കുന്ന ഷിൻസെ ആബെ ഇന്ന് രാത്രി ട്രംപുമായി കൂടിക്കാഴ്ച നടത്തും. പുതിയ അമേരിക്കൻ പ്രഡിഡന്റിന്റെ വിദേശ നയം എന്താകുമെന്ന ചോദ്യം നിലനിൽക്കുന്നതിനിടെയാണ് ജപ്പാൻ പ്രധാനമന്ത്രിയുമായുളള ട്രംപിന്റെ കൂടിക്കാഴ്ച.
ന്യൂയോർക്കിലെ ട്രംപിന്റെ വസതിയായ ട്രംപ് ടവറിൽ അമേരിക്കൻ സമയം രാത്രിയിലാണ് കൂടിക്കാഴ്ച. മറ്റ് ലോകനേതാക്കളേക്കാൾ മുൻപേ ട്രംപുമായി ചർച്ച നടത്താൻ കഴിഞ്ഞത് നേട്ടമായി കാണുന്നുവെന്ന് ഷിൻസെ ആബെ പ്രതികരിച്ചു.ഭാവിയെക്കുറിച്ച് ലോകത്തിന്റെ സമാധാനത്തിനും സന്തുഷ്ടിക്കും വേണ്ടി ഇരുരാജ്യങ്ങഴളും പദധതി തയ്യാറാക്കുമെന്നും ഭാവിയെക്കുറിച്ചുളള സ്വപ്നങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുമെന്നും ആബെ വ്യക്തമാക്കി.
അതേസമയം പ്രസിഡന്റ് തെരഞ്ഞടുപ്പിലെ പരാജയത്തിനു ശേഷം ആദ്യമായി ഹിലരി ക്ലിന്റൺ ഒരു പൊതുപരിപാടിയിൽ പങ്കെടുത്തു. പരാജയം കടുത്ത നിരാശ സമ്മാനിച്ചെന്ന് ഹിലരി പരിപാടിയിൽ പറഞ്ഞു. പരാജയത്തിനു ശേഷം വീട്ടിന് പുറത്തിറങ്ങാനേ തോന്നിയിട്ടില്ല. കുട്ടികൾക്കായുളള ഒരു ജീവകാരുണ്യ പരിപാടിയിലായിരുന്നു ഹിലരി പങ്കെടുത്തു. അമേരിക്കയുടെ മൂല്യങ്ങൾക്ക് വേണ്ടി പോരാടണം, എന്തു പ്രശ്നങ്ങളുണ്ടായാലും തളരാതെ പോരാട്ടം തുടരണമെന്നും ഹിലരി കുട്ടികളെ ഉപദേശിച്ചു.