ബിജെപി നേതാവ് കെ.സുരേന്ദ്രന് ജയില്‍ മാറാന്‍ അനുമതി
കെ.സുരേന്ദ്രന്‍റെ ജയില്‍മാറ്റ അപേക്ഷ അംഗീകരിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറാനാണ് കോടതി അനുമതി നല്‍കിയത്. ആരോഗ്യസ്ഥിതി പരിഗണിച്ചാണ് തിരുവനന്തപുരത്തേക്ക് മാറ്റുന്നത്.
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്‍റെ ജയില്‍മാറ്റ അപേക്ഷ അംഗീകരിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറാനാണ് കോടതി അനുമതി നല്‍കിയത്. റാന്നി മജിസ്ട്രേറ്റ് കോടതിയാണ് ജയില്‍ മാറ്റത്തിന് അനുമതി നല്‍കിയത്. ആരോഗ്യസ്ഥിതി പരിഗണിച്ചാണ് തിരുവനന്തപുരത്തേക്ക് മാറ്റുന്നത്.
അതേസമയം, കെ. സുരേന്ദ്രന്‍ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.
ചിത്തിര ആട്ട വിശേഷ സമയത്ത് മകന്‍റെ കുഞ്ഞിന്‍റെ ചോറൂണിനെത്തിയ തൃശ്ശൂർ സ്വദേശിനി ലളിതയെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്നാണ് സുരേന്ദ്രനെതിരെയുള്ള കേസ്. ഇതിൽ പതിമൂന്നാം പ്രതിയാണ് സുരേന്ദ്രൻ.
അതേസമയം ഇന്ന് കണ്ണൂർ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സുരേന്ദ്രന് ജാമ്യം ലഭിച്ചു. കണ്ണൂര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഡിവൈഎസ്പിമാരെ ഭീഷണിപ്പെടുത്തിയ കേസിലാണ് ജാമ്യം ലഭിച്ചത്. എന്നാല്‍ സ്ത്രീയെ ആക്രമിച്ച കേസില്‍ റാന്നി കോടതി ജാമ്യാപേക്ഷ തള്ളിയതിനാല്‍ സുരേന്ദ്രന് പുറത്തിറങ്ങാനാകില്ല. നിരോധനാജ്ഞ ലംഘിച്ച കേസിൽ നേരത്തെ സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നു.