നടനും മിമിക്രി താരവുമായ കലാഭവന്‍ അബി അന്തരിച്ചു
കൊച്ചി: നടനും മിമിക്രി താരവുമായ കലാഭവന്‍ അബി (54) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖബാധിതനായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. മലയാളത്തില്‍ മിമിക്രി കസെറ്റുകള്‍ക്ക് സ്വീകാര്യത നല്കിയ നടനായിരുന്നു. അമ്പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. യുവ നടന് ഷൈന്‍ നിഗം മകനാണ്.
രക്തത്തിൽ പ്ലേറ്റ്ലെറ്റുകൾ കുറയുന്ന രോഗത്തിന് അബി ഏറെ നാളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് അബിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. സംസ്കാരം നാളെ.
ഹബീബ് അഹമ്മദ് എന്നാണു യാഥാർഥ പേര്. മിമിക്രിക്കാരനായിട്ടായിരുന്നു തുടക്കം. മൃഗങ്ങളുടെയും താരങ്ങളുടെയും ശബ്ദം അനുകരിച്ചായിരുന്നു മിമിക്രി ആരംഭിച്ചത്. മുംബൈയിൽ സാനിട്ടറി ഇൻസ്പെക്ടർ കോഴ്സ് പഠിക്കുമ്പോഴും മിമിക്രിയിൽ സജീവമായിരുന്നു. കലാഭവനിലൂടെ മിമിക്രിരംഗത്തെത്തിയ അബി തനതായ മികവുകളിലൂടെ മിമിക്രി രംഗത്തെ അഗ്രഗണ്യനായി മാറുകയായിരുന്നു.
ആമിനാ താത്തയായും അമിതാഭ് ബച്ചനായും സ്റ്റേജിലെത്തി പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്ത മിമിക്രി താരമാണ് അബി. മിമിക്രിയിൽ നിറഞ്ഞു നിന്ന പല കലാകാരന്മാരും സിനിമയിൽ മുൻനിര നായകൻമാരായപ്പോൾ അബി പലപ്പോഴും ശ്രദ്ധിക്കപ്പെട്ടില്ല. ഒരിടവേളയ്ക്കു ശേഷം ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ അബി മടങ്ങിയെത്തിയിരുന്നു.