സുപ്രീംകോടതി ഉത്തരവില്‍ സന്തോഷം; തുറന്ന കോടതിയിലും വിജയം പ്രതീക്ഷിക്കുന്നു: തന്ത്രി
അയ്യപ്പന്‍ അനുഗ്രഹിച്ചെന്നും ഭക്തജനങ്ങളുടെ പ്രാര്‍ത്ഥനയാണ് ഇതിന് പിന്നിലെന്നും തന്ത്രി പറഞ്ഞു. ശബരിമലയുടെ ചരിത്രത്തില്‍ ഇത്രയും പ്രതിസന്ധി നിറഞ്ഞ ഘട്ടം ഇതിന് മുമ്പുണ്ടായിട്ടില്ല.
പത്തനംതിട്ട: ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതിക്കെതിരായ റിട്ട്, റിവ്യൂ ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കുമെന്ന ഭരണഘടനാ ബഞ്ചിന്‍റെ ഉത്തരവില്‍ സന്തോഷമെന്ന് തന്ത്രി കണ്ഠരര് രാജീവര്. തുറന്നകോടതിയിലും വിജയം പ്രതീക്ഷിക്കുന്നു. സമാധാനവും സന്തോഷവും ശബരിമലയില്‍ പുനഃസ്ഥാപിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. ഇത് അയ്യപ്പന്‍റെ വിജയമാണ്.
അയ്യപ്പന്‍ അനുഗ്രഹിച്ചെന്നും ഭക്തജനങ്ങളുടെ പ്രാര്‍ത്ഥനയാണ് ഇതിന് പിന്നിലെന്നും തന്ത്രി പറഞ്ഞു.
ശബരിമലയുടെ ചരിത്രത്തില്‍ ഇത്രയും പ്രതിസന്ധി നിറഞ്ഞ ഘട്ടം ഇതിന് മുമ്പുണ്ടായിട്ടില്ല. പക്ഷേ അയ്യപ്പന്‍ അതില്‍ നിന്നും രക്ഷിച്ചിരിക്കുകയാണ്. ഇതിന് വേണ്ടി പ്രവര്‍ത്തിച്ച ഓരോ ഭക്തനോടും നന്ദി പറയുന്നതായും തന്ത്രി പറഞ്ഞു.
ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ ചരിത്ര വിധി പുനഃപരിശോധിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് തീരുമാനിച്ചത്. ജനുവരി 22-ന് തുറന്ന കോടതിയിൽ റിട്ട്, റിവ്യൂ ഹർജികളിൽ വാദം കേൾക്കും.