Asianet News MalayalamAsianet News Malayalam

സഭയില്‍ വീണ്ടും പ്രതിഷേധം; ചോദ്യോത്തരവേള നിര്‍ത്തിവച്ചു

kerala assembly session
Author
First Published Feb 27, 2018, 8:52 AM IST

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റേയും ആദിവാസി യുവാവ് മധുവിന്റേയും  മണ്ണാർക്കാട് യൂത്ത് ലീഗ് പ്രവർത്തകൻ സഫീറിന്റെയും കൊലപാതകങ്ങള്‍   ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട്  സഭയില്‍ പ്രതിപക്ഷ ബഹളം. വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ തുടങ്ങിയപ്പോള്‍ മുതല്‍ കടുത്ത പ്രതിഷേധമാണ് നടത്തിയത്. 

ചോദ്യോത്തരവേളയോട് സഹകരിക്കാതെ മുദ്രാവാക്യം വിളികളുമായി സ്പീക്കറുടെ ഡയസ് വളഞ്ഞ പ്രതിപക്ഷാംഗങ്ങള്‍ ബാനറുകളും പ്ലാക്കാര്‍ഡുകളും ഉയര്‍ത്തിയാണ് പ്രതിഷേധം അറിയിച്ചത്. വിഷയം പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പലയാവര്‍ത്തി പറഞ്ഞെങ്കിലും ഇത് പ്രതിപക്ഷം അംഗീകരിച്ചില്ല.ഇതിനിടെ ചോദ്യോത്തരവേള തുടങ്ങിയെങ്കിലും വൈദ്യുതി മന്ത്രി എംഎം മണി ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെ പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കറുടെ മുഖം മറച്ച് ബാനര്‍ പൊക്കിപ്പിടിച്ച് മുദ്രാവാക്യം വിളിച്ചു. 

ഇത് കീഴ്വഴക്കമില്ലാത്ത പ്രതിഷേധമാണെന്നും പിരിഞ്ഞു പോകണമെന്നും സ്പീക്കര്‍ റൂളിങ് നടത്തിയെങ്കിലും പ്രതിപക്ഷം പിന്തിരിഞ്ഞില്ല. ഒടുവില്‍ 8.40-ഓടെ ചോദ്യോത്തരവേള താത്കാലികമായി നിര്‍ത്തിവച്ച് സ്പീക്കര്‍ ഡയസ് വിട്ടു. ഇതോടെ പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധം ആരംഭിച്ചു.

ഈ വർഷം പവർ കട്ട് ഉണ്ടാകില്ലെന്നും അതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചതായും മുടങ്ങി കിടക്കുന്ന പദ്ധതികൾ പൂർത്തീകരിക്കുമെന്നും പ്രതിപക്ഷ പ്രതിഷേധത്തിനിടെ വൈദ്യുതി മന്ത്രി എംഎം മണി ചോദ്യോത്തരവേളയില്‍ പറഞ്ഞു.