തോമസ് ചാണ്ടി രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി
കൊച്ചി: തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജിവയ്ക്കുന്നതാണ് ഉചിതമെന്ന സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി രംഗത്ത്. കളക്ടറുടെ റിപ്പോർട്ട് തള്ളണമെന്ന ഹർജി പിൻവലിക്കുന്നില്ലെന്ന് മന്ത്രിയുടെ അഭിഭാഷകൻ അറിയിച്ചതിന് പിന്നാലെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രി സ്ഥാനത്ത് തുടർന്നുകൊണ്ട് എങ്ങനെ സർക്കാരിനെതിരേ ഹർജി നൽകാൻ കഴിയുമെന്ന് കോടതി വീണ്ടും ചോദിച്ചു.
സ്ഥാനം രാജിവച്ചാൽ കൂടുതൽ നിയമവശങ്ങൾ തുറന്നുകിട്ടും. തോമസ് ചാണ്ടിയുടെ ഹർജിയിൽ സർക്കാരാണ് ഒന്നാം കക്ഷി. മന്ത്രിയുടെ സർക്കാരിന്‍റെ ഭാഗമാണ്. പിന്നെങ്ങനെ ഹർജി നിലനിൽക്കുമെന്ന് ഡിവിഷൻ ബെഞ്ച് ആവർത്തിച്ച് ചോദിക്കുകയായിരുന്നു.സർക്കാരും ചാണ്ടിയെ കൈയൊഴിഞ്ഞതോടെ ഹൈക്കോടതി കടുത്ത പരാമർശങ്ങളാണ് നടത്തിയത്.
മന്ത്രിയുടെ ഹർജി അപക്വമായി പോയെന്ന സ്റ്റേറ്റ് അറ്റോർണിയുടെ വാക്കുകൾക്ക് പിന്നാലെ സർക്കാരിന് പോലും മന്ത്രിയെ വിശ്വാസമില്ലെന്ന പരാമർശം ഹൈക്കോടതി നടത്തി. ദന്തഗോപുരത്തിൽ നിന്നും ഇറങ്ങിവന്ന് അധികാരം ഒഴിഞ്ഞ് സാധാരണക്കാരനെ പോലെ നിയമ നടപടികളെ നേരിടൂ എന്നും ഹൈക്കോടതി പരാമർശം നടത്തി.
രാവിലെ കേസ് പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്, സംസ്ഥാനത്തെ ഒരു മന്ത്രിക്ക് താൻ അംഗമായ സർക്കാരിനെതിരെ എങ്ങനെ ഹർജി നൽകാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു. ഇതിന് മറുപടി നൽകിയിട്ടു മതി മറ്റ് നടപടികളെന്നും കോടതി തോമസ് ചാണ്ടിയുടെ അഭിഭാഷകൻ വിവേക് തൻഖയെ അറിയിച്ചു. ഭൂമി കൈയേറ്റം സംബന്ധിച്ച് ആലപ്പുഴ കളക്ടർ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് മന്ത്രി സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി ചോദ്യം ചെയ്തിരിക്കുന്നത്.
മന്ത്രിയുടെ ഹർജിക്കെതിരേ ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് നിരവധി ചോദ്യങ്ങളാണ് ഉയർന്നത്. മന്ത്രിസഭാ തീരുമാനത്തിനെതിരെ ഒരു മന്ത്രിക്കു ഹർജി നൽകാൻ സാധിക്കുന്നതെങ്ങനെയെന്ന് സംശയം ഉയർത്തിയ കോടതി ഇതു ഭരണഘടനാ ലംഘനമല്ലേയെന്ന് ചോദിച്ചു.
സ്വന്തം സർക്കാരിനെതിരെ മന്ത്രി കേസ് കൊടുക്കുന്നത് ആദ്യമാണെന്നും കോടതി നിരീക്ഷിച്ചു. ലോകത്തൊരിടത്തും കേട്ടുകേൾവിയില്ലാത്ത കാര്യമാണത്. മന്ത്രിക്കെതിരെ സർക്കാരിന് നിലപാടെടുക്കാനാകുമോ? തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചു. സര്‍ക്കാറിലെ മന്ത്രിക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്ന് പറഞ്ഞ കോടതി. മന്ത്രിയെ അയോഗ്യനാക്കുവാന്‍ ഇത് ധാരളമാണെന്ന് നിരീക്ഷിച്ചു.
അതേസമയം, മന്ത്രിയായിട്ടല്ല, ഒരു വ്യക്തി എന്ന നിലയിലാണ് അദ്ദേഹം ഹർജി നൽകിയതെന്ന് തോമസ് ചാണ്ടിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. കളക്ടറുടെ റിപ്പോർട്ട് വ്യക്തിപരമായി അവമതിപ്പുണ്ടാക്കുന്നതാണെന്നായിരുന്നു ചാണ്ടിയുടെ വാദം. അതിനിടെ മന്ത്രിയാകുന്നതിന് മുൻപ് നടന്ന സംഭവത്തിന്‍റെ പേരിലാണ് ഇപ്പോൾ ആരോപണം ഉണ്ടായതെന്ന വിചിത്ര വാദവുമായി സർക്കാർ അഭിഭാഷകൻ എത്തി. കോടതി സർക്കാർ നിലപാടിനെയും രൂക്ഷമായി വിമർശിച്ചു.
കളക്ടറുടെ റിപ്പോർട്ടിൽ സർക്കാർ നടപടി സ്വീകരിച്ചിരുന്നെങ്കിൽ ആ തീരുമാനം ചോദ്യം ചെയ്ത് മന്ത്രിക്ക് കോടതിയെ സമീപിക്കാമായിരുന്നു. കളക്ടറുടെ റിപ്പോർട്ട് കോടതിയിൽ ചോദ്യം ചെയ്ത് സ്ഥാനത്ത് തുടരാനാണോ ചാണ്ടി ശ്രമിക്കുന്നതെന്നും കോടതിയെ ഇതിന് ഉപയോഗിക്കുന്നത് ദൗർഭാഗ്യകരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ഹർജിയെ എന്തുകൊണ്ട് എതിർക്കുന്നില്ലെന്ന് സർക്കാർ അഭിഭാഷകനോട് കോടതി ചോദിച്ചു. ഇതോടെ സർക്കാർ ഹർജിയെ കൈയൊഴിഞ്ഞു. മന്ത്രിയുടെ ഹർജി അപക്വമായി പോയി എന്ന നിലപാടോടെ സർക്കാർ ഒടുവിൽ തടിയൂരുകയായിരുന്നു.